കൊച്ചി: ഇന്ത്യൻ ധവളവിപ്ളവത്തിന്റെ പിതാവ് ഡോ. വർഗീസ് കുര്യന് കൊച്ചിയിൽ സ്‌മാരകം. ക്ഷീരകർകമേഖലയ്ക്ക് പുതുമുഖം നൽകുകയും ഇന്ത്യയുടെ പാൽക്കാരനെന്ന ഓമനപ്പേരും നേടിയ മലയാളിയായ വർഗീസ് കുര്യന്റെ അർദ്ധകായ പ്രതിമ ഇടപ്പള്ളിയിലെ മിൽമ മേഖലാ ഓഫീസിന് മുമ്പിലാണ് സ്ഥാപിക്കുന്നത്.
പ്രശസ്ത യുവശില്പി ഉണ്ണി കാനായിയാണ് വർഗീസ് കുര്യന്റെ മൂന്നടി ഉയരമുള്ള ശില്പം ഒരുക്കുന്നത്. ഗ്ലാസ് ഫൈബറിലാണ് ശില്പം പൂർത്തിയായി. ഈമാസം ശില്പം നാടിന് സമർപ്പിക്കും.
ഇന്ത്യയെ ഏറ്റവും വലിയ ക്ഷീരോത്പാദക രാജ്യമാക്കിയത് കോഴിക്കോട് സ്വദേശിയായ വി. കുര്യനാണ്. നാഷണൽ ഡയറി ഡവലപ്മെന്റ് കോർപ്പറേഷന്റെ സ്ഥാപകനും ചെയർമാനായിരുന്നു. ഗുജറാത്ത് സഹകരണ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ സ്ഥാപകനുമാണ്. ക്ഷീരകർഷകരെ സഹകരണ സംഘങ്ങളിലൂടെ സംഘടിപ്പിച്ചത് അദ്ദേഹമാണ്. അമൂൽ എന്ന ക്ഷീരോത്പന്ന ബ്രാൻഡ് ലോകപ്രശസ്തമായതിന് പിന്നിലും അദ്ദേഹമാണ്.
അമേരിക്കയിൽ ഡയറി എൻജിനിയറിംഗ് പഠിച്ച് തിരിച്ചെത്തി കേന്ദ്ര സർക്കാർ ഏൽപ്പിച്ച ചുമതലയുമായാണ് ഗുജറാത്തിലെ ആനന്ദിൽ എത്തിയത്. അമൂൽ എന്നറിയപ്പെടുന്ന കൈറ ഡിസ്ട്രിക്ട് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്റെ ചുമതല ഏറ്റെടുത്ത അദ്ദേഹം ജീവിതം ക്ഷീരമേഖലയ്ക്കായി ഉഴിഞ്ഞുവച്ചു. പദ്മവിഭൂഷൻ ബഹുമതി നൽകി രാജ്യം അദ്ദേഹത്ത ആദരിച്ചു. 2012 സെപ്തംബർ 9ന് ആനന്ദിൽ വച്ചായിരുന്നു അന്ത്യം.
ശില്പി ഉണ്ണി കാനായി
മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ശില്പമാണ് കടന്നപ്പള്ളി സ്‌കൂളിന് വേണ്ടി ആദ്യം നിർമ്മിച്ചത്. തിരുവനന്തപുരത്ത് ശ്രീനാരായണഗുരു പാർക്കും ഗുരുവിന്റെ വെങ്കലശില്പവും നിർമ്മിച്ചു. എ.കെ.ജി, സി.വി. രാമൻപിള്ള, കെ.പി. കരുണാകരൻ, കെ. കരുണാകരൻ, ഡോ. എ.പി.ജെ. അബ്ദുൾ കലാം, വൈക്കം മുഹമ്മദ് ബഷീർ, കെ.പി.പി. നമ്പ്യാർ, രവീന്ദ്രനാഥ ടാഗോർ തുടങ്ങിയവരുടെ ശില്പങ്ങൾ നിർമ്മിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഗാന്ധി വെങ്കല ശില്പം കാസർഗോഡ് കലക്ടറേറ്റിൽ നിർമ്മിച്ചു. യുവജനക്ഷേമ വകുപ്പിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ, ക്ഷേത്ര കലാ അക്കാഡമിയുടെ ശില്പകലാ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. കേരള ലളിതകലാ അക്കാഡമി അംഗമാണ്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കാനായി സ്വദേശിയാണ്. ഭാര്യ: രസ്‌ന ടി.കെ. മക്കൾ: അർജുൻ. ഉത്തര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |