കൊച്ചി: 'കേരളം കാണാൻ' സർക്കാർ വിളിച്ചു. എന്നലൊന്ന് കണ്ടേച്ചും വരാമെന്ന് കരുതിയിറങ്ങിയവർ പത്തും പതിനായിരവുമില്ല. 38 ലക്ഷം ! ടൂറിസം വകുപ്പിന്റെ ഈ വർഷത്തെ ആദ്യപാദ കണക്ക് കണ്ട് ഉദ്യോഗസ്ഥർ തന്നെ അന്തംവിട്ടിരിക്കുകയാണ്. 2021നെ അപേക്ഷിച്ച് 72.48 ശതമാനമാണ് വളർച്ച.
കൊച്ചി കാണാനാണ് ഏറ്റവുധികം പേരെത്തിയത്. 8.11ലക്ഷം പേർ.
ഇടുക്കി, കാസർകോട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ സഞ്ചാരികളുടെ വരവ് സർവകാല റെക്കാഡാണ്. കൊവിഡ് ഹാംഗ് ഓവർ മാറ്റാനാണ് ഇത്രയുമധികം ആഭ്യന്തര ടൂറിസ്റ്റുകൾ നാട് കാണാനിറങ്ങിയതെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ. വിദേശ ടൂറിസ്റ്റുകളുമുണ്ടെങ്കിലും താരതമ്യേന കുറവാണ്. കൊവിഡ് ഇളവുകൾക്ക് പിന്നാലെ ടൂറിസം മേഖലയെ സർക്കാർ ബയോ ബബിൾ സർക്കിൾ സംവിധാനത്തിലേക്ക് മാറ്റിയതാണ് ഗുണം ചെയ്തത്. സംസ്ഥാനം മുന്നോട്ടുവച്ച ബയോ ബബിൾ ടൂറിസം മറ്റ് സംസ്ഥാനങ്ങളും ഏറ്റെടുത്തിരുന്നു. വിദേശ വിനോദ സഞ്ചാരികളുടെ വരവ് അടഞ്ഞതോടെ ആഭ്യന്തര ടൂറിസം വർദ്ധിപ്പിക്കാനുള്ള മൂന്ന് പദ്ധതികളാണ് തയ്യാറാക്കിയത്.
ജില്ലയെ കാണൂ : സ്വന്തം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അന്നാട്ടുകാരെ എത്തിക്കുകയായിരുന്നു ആദ്യഘട്ടം. ഇതിനായി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ കൂടുതൽപ്പേരിലേക്ക് എത്തിച്ചു.
കേരളം കാണൂ : സംസ്ഥാനത്തെ ചെറുതും വലുതുമായ ടൂറിസം കേന്ദ്രങ്ങൾ ജനങ്ങളിലേക്കെത്തിച്ച് ഇവരെ അവിടേയ്ക്ക് ആകർഷിച്ചു.
കേരളത്തിലേക്ക് വരൂ : വയനാട് ഇടുക്കി ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ച് അയൽ സംസ്ഥാനങ്ങളിലുൾപ്പെടെയുള്ള പ്രചാരണം ഹിറ്റായി. ബംഗളൂരുവിൽ നിന്നുൾപ്പെടെ ടെക്കികളടക്കം വയനാടും ഇടുക്കിയിലേക്കും ഒഴുകിയെത്തി.
ടൂറിസ്റ്റുകൾ ( ലക്ഷം)
•എറണാകുളം 8.11
•തിരുവനന്തപുരം 6
•ഇടുക്കി 5.11
•തൃശൂർ 3.10
പ്രതിസന്ധിക്ക് മുന്നിൽ തളരാതെ ചെയ്യാവുന്ന കാര്യങ്ങൾ ആസൂത്രണത്തോടെ ചെയ്തതാണ് ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം വർദ്ധിക്കാൻ കാരണം
പി.എ. മുഹമ്മദ് റിയാസ്
ടൂറിസം വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |