കൊച്ചി: അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും തുണയായി സഖി വൺസ്റ്റോപ്പ് സെന്റർ. മൂന്ന് വർഷംകൊണ്ട് നൂറിലേറെ സ്ത്രീകൾ കാക്കനാട് പ്രവർത്തിക്കുന്ന സെന്ററിന്റെ സേവനം തേടി.
ഗാർഹിക പീഡനം ഉൾപ്പടെ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് വേണ്ട താമസവും കൗൺസിലിംഗും നിയമസഹായങ്ങളും ഉൾപ്പടെയുള്ളവ ഒരു കുടക്കീഴിൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വൺ സ്റ്റോപ്പ് സെന്ററുകളുടെ പ്രവർത്തനം. പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടൽ നടത്തുന്ന വൺ സ്റ്റോപ്പ് സെന്ററിൽ എഫ്.ഐ.ആർ, എൻ.സി.ആർ, ഡി.ഐ.ആർ എന്നിവ ഫയൽ ചെയ്യുന്നതിനായി പൊലീസ്, വനിതാ സംരക്ഷണ ഓഫീസർ തുടങ്ങിയവരുടെ സേവനമുണ്ട്.
വീഡിയോ കോൺഫറൻസ് മുഖേന മൊഴി കൊടുക്കാനുള്ള സൗകര്യവും ലഭ്യമാണ്. താത്കാലിക അഭയം ആവശ്യമുള്ളവർക്ക് അഞ്ച് ദിവസം വരെ പാർപ്പിടമൊരുക്കും. അടിയന്തര സാഹചര്യങ്ങളിൽ കൂടുതൽ ദിവസത്തേക്കും തങ്ങാം. തുടർന്നും ആവശ്യം വന്നാൽ സർക്കാർ, സന്നദ്ധ സംഘടനകളുടെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റും. ഒരേ സമയം അഞ്ച് പേരെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ടിവിടെ.
ഇത് വരെ 800 കേസുകൾ
2019 ഒക്ടോബർ അവസാനം ജില്ലയിൽ ആരംഭിച്ച സെന്ററിൽ ഇതു വരെ 800 കേസുകളാണ് ലഭിച്ചത്. ഇതിൽ 75 ശതമാനത്തിലധികം കേസുകളും തീർപ്പാക്കി. ഭൂരിഭാഗം പരാതികളും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതായിരുന്നു. നൂറിലധികം പേർക്കാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. നൂറിലധികം പേർക്ക് പൊലീസ് സഹായം നൽകി. 175 ൽ അധികം പേർക്ക് നിയമ സഹായവും അഞ്ഞൂറിലധികം ആളുകൾക്ക് കൗൺസിലിംഗും നൽകി.
കുട്ടികൾക്കും സഖി
കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കും സെന്ററിനെ സമീപിക്കാം. ശൈശവ വിവാഹം, കുട്ടികൾക്കെതിരായ പീഡനങ്ങൾ, പോക്‌സോ കേസുകൾ, ലഹരിമരുന്ന് കേസുകൾ എന്നിവയിലും സഖി നടപടികൾ സ്വീകരിക്കും. ഫോൺ : 8547710899, 8281999057.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |