കൊച്ചി: കുടുംബ, ഓഫീസ് യോഗങ്ങൾ, സെമിനാർ, സമ്മേളനങ്ങൾ എന്നിങ്ങനെയുള്ള പരിപാടികൾ ആസൂത്രണം ചെയ്യുമ്പോൾ ഭക്ഷണം എവിടെനിന്ന് വാങ്ങുമെന്നതാണ് ഏറ്റവും വലിയ ചർച്ച. രുചിയും ഗുണമേൻമയുമുള്ള ആഹാരം വേണം. പക്ഷേ കീശ കീറാനും പാടില്ലെന്ന് എല്ലാവരും നിർബന്ധം പിടിക്കുന്നതോടെ സംഘാടകർ വലയും. എന്നാൽ ഇനി ഇക്കാര്യത്തിൽ ടെൻഷൻ വേണ്ടാ. പത്തു രൂപ ഉൗണിലൂടെ പ്രശസ്തമായ എറണാകുളം നോർത്ത് പരമാര റോഡിലെ സമൃദ്ധിയെ കേറ്ററിംഗ് സർവീസിന് ആശ്രയിക്കാം. പ്രഭാതഭക്ഷണം, ഉൗണ്, അത്താഴം എന്നിവ പറയുന്ന സ്ഥലത്ത് കുടുംബശ്രീക്കാർ എത്തിച്ചുതരും. വിളമ്പാനും ഇവർ ഉണ്ടാവും. വീടുകളിലെ ചടങ്ങുകളോടനുബന്ധിച്ചു 500-1000 ഇഡ്ഡലി വരെ നേരത്തെ മുതൽ ഇവിടെ വിൽക്കുന്നുണ്ട്. 20 ഇഡ്ഡലിക്ക് നൂറു രൂപയാണ് വില. സാമ്പാറും ചട്നിയുമുണ്ടാവും. നൂറിൽ കൂടുതൽ ഓർഡറുണ്ടെങ്കിൽ ഉഴുന്നുവടയും നൽകും.
സഹായത്തിന് കുടുംബശ്രീക്കാർ
കേറ്ററിംഗ് സർവീസിനായി ഷാമിയാന ഒഴികെ എല്ലാ സംവിധാനങ്ങളും സമൃദ്ധിക്ക് സ്വന്തമായുണ്ട്. ഷാമിയാന ഇപ്പോൾ വാടകയ്ക്കെടുക്കുകയാണ് ചെയ്യുന്നത്. കേറ്ററിംഗ് ഓർഡർ ഉള്ള ദിവസങ്ങളിൽ ജീവനക്കാർ വെളുപ്പിനെ നാലിന് ജോലി ആരംഭിക്കും. 50 ഓളം ജീവനക്കാർ സമൃദ്ധിയിലുണ്ട്. ഇതിനുപുറമെ മറ്റു കുടുംബശ്രീ ഗ്രൂപ്പുകളിൽ നിന്ന് പരിശീലനം ലഭിച്ച പ്രവർത്തകരുടെ സഹായം തേടും. ഇവർക്ക് ഒരു ദിവസം 400 രൂപയാണ് കൂലി . കഴിഞ്ഞ ആഴ്ച രണ്ടായിരം പേർക്ക് ഇവർ ഉൗണു വിളമ്പി. ഒരു പ്ളേറ്റിനു 120 രൂപ. ഇതോടൊപ്പം ചിക്കൻ വിഭവങ്ങൾ നൽകിയിരുന്നു. അതിന് അധിക തുക ഈടാക്കും.
കർക്കടക കഞ്ഞിയും
കർക്കടക കഞ്ഞി കുടിക്കണമെന്ന് ആശയുണ്ട്, പക്ഷേ അതുണ്ടാക്കാൻ സമയമോ സന്നാഹങ്ങളോ ഇല്ലാത്തവർക്ക് നോർത്തിലെ സമൃദ്ധിയിൽ നിന്ന് മതിയാവോളം ഒൗഷധക്കഞ്ഞി കുടിക്കാം. അടുത്ത ആഴ്ച മുതൽ ഇവിടെ കർക്കടക കഞ്ഞി ലഭ്യമാകുമെന്ന് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ ഷീബാലാൽ പറഞ്ഞു. നിരക്ക് നിശ്ചയിച്ചിട്ടില്ല.
പൊതിച്ചോറിന് ഡിമാൻഡ് കൂടി
സമൃദ്ധിയിൽ തിരക്ക് വർദ്ധിച്ചതോടെ ഇന്നലെ മുതൽ ഒരു കൗണ്ടർ കൂടി തുറന്നു. ഒരു ലക്ഷം രൂപയിലേറെ കച്ചവടമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇതാദ്യമായാണ് വില്പന ഒരു ലക്ഷം കടന്നത്. നിലവിൽ 200 പൊതിച്ചോറാണു നിത്യവും വിൽക്കുന്നത്. വെജിറ്റേറിയൻ പൊതിച്ചോറിനു 60 ഉം നോൺ വെജിന് 70 രൂപയുമാണ് നിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |