കൊച്ചി: 30 അടി താഴ്ച. കുത്തൊഴുക്ക്. പിന്നെ പെരുമഴ... ഒരാൾ പോലും മുങ്ങി മരിക്കരുതെന്ന ആശയം ഉയർത്തി ആലുവ ശിവഗിരി വിദ്യാനികേതനിലെ അഞ്ചാം ക്ലാസുകാരി അവന്തിക ചന്ദ്രൻ പെരിയാറിലേക്ക് ഇറങ്ങുമ്പോൾ പ്രതിബന്ധങ്ങളുടെ കുത്തൊഴുക്കായിരുന്നു. എന്നാൽ ഇവയെല്ലാം തരണം ചെയ്ത് 3.15 മണിക്കൂർ നീന്തിത്തുടിച്ച കുഞ്ഞുമിടുക്കി തിരികെ കയറിയത് ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ് നേട്ടത്തോടെ. ഇരട്ടി സന്തോഷം നൽകി പിന്നാലെ എത്തി ഏഷ്യാ ബുക്ക് ഒഫ് റെക്കാഡും.
ജൂൺ 17നായിരുന്നു അവന്തിക സാഹസിക ദൗത്യത്തിന് ഇറങ്ങിയത്. ഏഷ്യാ ബുക്ക് ഒഫ് റെക്കാഡ് സംഘം ഇത് തത്സമയം നിരീക്ഷിച്ചിരുന്നു. സജി വളാശ്ളേരിയുടെ ശിക്ഷ്യണത്തിൽ മാർച്ച് 28നാണ് അവന്തിക നീന്തൽ അഭ്യസിച്ച് തുടങ്ങിയത്. ഒരുമാസം കൊണ്ട് പഠനം പൂർത്തിയാക്കി മേയ് 14ന് 780 നീന്തി പെരിയാർ മറികടന്നു. പിന്നീടാണ് വെള്ളത്തിൽ കൂടുതൽ സമയം തുഴഞ്ഞു നിൽക്കാനുള്ള ശ്രമം തുടങ്ങിയത്. കഠിന പരിശ്രമത്തിലൊടുവിലാണ് അവന്തിക ഇരട്ട നേട്ടം കൈപ്പിടിയിലൊതുക്കിയത്. സുരക്ഷാ ഗാർഡുകളുടെ സഹായമില്ലാതെയാണ് ഇത്രയും സമയം അവന്തിക പെരിയാറിൽ തുഴഞ്ഞു നിന്നത്.
കൊല്ലം പത്താനപുരം കല്ലിക്കോട് വീട്ടിൽ ഡോ. സജിത് ചന്ദ്രനും ഡോ. ചിത്രാ ബോസുമാണ് മാതാപിതാക്കൾ. നീന്തലിന് പുറമേ, കരാട്ടെ, കഥാ പ്രസംഗം, പദ്യപാരായണം, പ്രസംഗം എന്നിവയിൽ സ്കൂൾ, ജില്ലാതല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സഹോദരി മാളവികയും ചെറുപ്രായത്തിൽ പെരിയാർ നീന്തിക്കടന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |