തോപ്പുംപടി: തോരാമഴയിൽ പടിഞ്ഞാറൻ കൊച്ചി വെള്ളക്കെട്ടിലായതോടെ ജനജീവിതം ദുസഹമായി. വഴിയാത്രക്കാരും താമസക്കാരും കടകളിൽ വെള്ളം കയറി കച്ചവടക്കാരും ദുരിതത്തിലായി. നീരൊഴുക്കു തടസപ്പെട്ട ഓടകളിൽ നിന്നുള്ള മാലിന്യങ്ങളും റോഡുവക്കിൽ തള്ളിയ മാംസാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങളും വെള്ളക്കെട്ടിൽ ഒഴുകി നടക്കുന്ന അവസ്ഥയാണ്. കുട്ടികളടക്കമുള്ളവർക്ക് കാൽനടയാത്ര തന്നെ അപകടകരമായി.റോഡുകൾ വെള്ളക്കെട്ടിലായതോടെ സ്കൂളുകളിൽ ഹാജർ നില കുറഞ്ഞു. മഴയിൽ നനഞ്ഞും വെള്ളക്കെട്ടിൽ കുതിർന്നുമെത്തിയ വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ മടക്കി അയച്ചു. പ്രധാന റോഡുകൾ കൂടാതെ ചെറുറോഡുകളും മലിനജലം കെട്ടി നിന്നത് ഉൾമേഖലകളിൽ വീടുകളിൽ താമസിക്കുന്നവരെയും വലച്ചു. മട്ടാഞ്ചേരി ,പുല്ലുപാലം ,കരിപ്പാലം ,പാലാസ് റോഡ് ,ജൂത തെരുവ് , ചക്കാ മാടം ,ടി.ഡി.റോഡ് ,ചെറളായി , അമരാ വതി ,വെളി ,കുവപ്പാടം ,ചുള്ളിക്കൽ ,മു ണ്ടംവേലി ,തോപ്പുംപടി ,ഫിഷർമെൻ കോളനി ,രാമേശ്വരം കോളനി, പള്ളുരുത്തി, പെരുമ്പടപ്പ്, ചെല്ലാനം, കുമ്പളങ്ങി തുടങ്ങി വിവിധ കേന്ദ്രങ്ങൾ വെള്ളക്കെട്ടിലായി. കടലേറ്റം രൂക്ഷമായതോടെ മഴവെള്ളക്കെട്ട് മണിക്കുറുകളോളം നീണ്ടു നിന്നതും ജനങ്ങളെ വലച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |