മട്ടാഞ്ചേരി: മട്ടാഞ്ചേരിയിൽ നിന്ന് വീണ്ടും കരിഞ്ചന്ത വില്പനയ്ക്കായി പൂഴ്ത്തി വച്ചിരുന്ന റേഷൻ സാധനങ്ങൾ പിടികൂടി. വില്പനയ്ക്കായി സൂക്ഷിച്ച റേഷൻ അരിയും ഗോതമ്പും മട്ടാഞ്ചേരി പൊലീസ് പിടിച്ചെടുത്തു. ഈരവേലി ചിറപ്പുറത്ത് റോഡിൽ നാസർ (55)നെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
മട്ടാഞ്ചേരി ബസാറിന് സമീപമുള്ള ഇയാളുടെ മഷ്ഹൂർ എന്ന വീട്ടിൽ നിന്ന് നാല് ചാക്ക് ഗോതമ്പ്, ആറ് ചാക്ക് വെള്ള കുത്തരി, ഒരു ചാക്ക് ചുവപ്പ് കുത്തരി, ആറ് ചാക്ക് പച്ചരി, 13 ചാക്ക് പുഴുക്കലരി എന്നിവ പിടിച്ചെടുത്തു.
സൗജന്യ റേഷൻ വാങ്ങുന്നവരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് റേഷൻ ധാന്യങ്ങൾ വിലയ്ക്ക് വാങ്ങി ശേഖരിച്ച് വലിയ സംഘങ്ങൾക്ക് കൂടിയ വിലയ്ക്ക് മറിച്ച് നൽകിയിരുന്ന ഇടനിലക്കാരനായിരുന്നു നാസർ. കൂവപ്പാടത്ത് നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 130 ചാക്ക് റേഷൻ ധാന്യങ്ങൾ കഴിഞ്ഞ ബുധനാഴ്ച പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീണ്ടും ഭക്ഷ്യധാന്യങ്ങൾ കണ്ടെത്തിയത്.
മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ വി.ജി. രവീന്ദ്രനാഥ്, ഇൻസ്പെക്ടർ തൃദീപ് ചന്ദ്രൻ, സബ് ഇൻസ്പെക്ടർമാരായ കെ. ആർ. രൂപേഷ്, മധു സൂധനൻ, കെ.കെ. ശിവൻകുട്ടി, പ്രൊബേഷൻ എസ്.ഐ അലക്സ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എൻ. അശോകൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എഡ്വിൻ റോസ്, പി.എം. മനീഷ്, സിവിൽ പൊലീസ് ഓഫിസർ കെ .എ. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |