പൊലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി കെ.ജെ. ജോർജ് ഫ്രാൻസിസ് അനുസ്മരണം ഇന്ന്
കൊച്ചി: കേരളാ പൊലീസിന്റെ 'സംഘടനാ സ്വാതന്ത്ര്യസമര പോരാളി' കെ.ജെ. ജോർജ് ഫ്രാൻസിസിന്റെ രണ്ടാം ചരമവാർഷിക ദിനമാണ് ഇന്ന്. രണ്ടുപതിറ്റാണ്ടുകാലം നടത്തിയ രഹസ്യ നീക്കങ്ങൾക്കൊടുവിൽ '1979 ജൂൺ 15ന് പൊലീസ് ഉദ്യോഗസ്ഥർ പണിമുടക്കുന്നു' എന്ന പോസ്റ്ററുകൾ പതിച്ച് പ്രത്യക്ഷസമരത്തിന് ആഹ്വാനം ചെയ്താണ് ഈ സാദാ കോൺസ്റ്റബിൾ പൊലീസ് സേനയുടെ സംഘടനാ സ്വാതന്ത്ര്യത്തിന് വഴിമരുന്നിട്ടത്.
'പൊലീസ് സംഘടന ഓർഗനൈസിംഗ് കമ്മിറ്റി' എന്ന സമരസമിതി രൂപീകരിച്ചായിരുന്നു പണിമുടക്ക് നീക്കം. അന്നത്തെ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ 1979 ജൂൺ 13ന് അടിയന്തര മന്ത്രിസഭായോഗം ചേർന്ന് പൊലീസ് സേനയ്ക്ക് സംഘടനാസ്വാതന്ത്ര്യം അനുവദിച്ചു. 1980ൽ നായനാർ മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണനാണ് സംഘടനയുടെ ഭരണഘടനയ്ക്ക് അംഗീകാരം നൽകിയത്. തുടർന്ന് എറണാകുളം മറൈൻ ഡ്രൈവിൽ ചേർന്ന പ്രഥമസമ്മേളനത്തിൽ 'പൊലീസുകാർ സംഘടന രൂപീകരിച്ചാൽ, ആ സംഘടനയ്ക്ക് അംഗീകാരം നൽകിയാൽ, കേരളം അറബിക്കടലിലേക്ക് താണുപോകുമെങ്കിൽ പോകട്ടെ' എന്നായിരുന്നു ടി.കെ. രാമകൃഷ്ണന്റെ പ്രഖ്യാപനം.
പിന്നീട് മുറിനിക്കർ മാറ്റിയ യൂണിഫോം പരിഷ്കരണവും പൊലീസ് ഹൗസിംഗ് സഹകരണസംഘവും ഉൾപ്പെടെ സേനയുടെ നവീകരണത്തിന് അസോസിയേഷൻ വഹിച്ച പങ്ക് വളരെ വലുതാണ്. പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ മുന്നണിപോരാളി എന്ന നിലയിൽ 1980 ൽ പ്രഥമ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.ജെ. ജോർജ് ഫ്രാൻസിസ് 1991 ൽ സർവീസിൽ നിന്ന് വിമരിക്കുന്നതുവരെ തത്സ്ഥാനത്ത് തുടർന്നു. ശേഷം മുഖ്യ ഉപദേശകനും മാർഗദർശിയുമായി അദ്ദേഹമുണ്ടായിരുന്നു. ഇടപ്പള്ളി എ.കെ.ജി ലൈബ്രറിയുടെ സെക്രട്ടറിയായി പൊതുരംഗത്തും സജീവ സാന്നിദ്ധ്യമായി. 2020 ആഗസ്റ്റ് 8നാണ് അദ്ദേഹം വിടപറഞ്ഞത്. കെ.ജെ. ജോർജ് ഫ്രാൻസിസിനോടുള്ള ആദര സൂചകമായി ഇന്ന് സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും പ്രത്യേക അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |