കൊച്ചി: കേരള ലളിതകലാ അക്കാഡമിയുടെ സഞ്ചരിക്കുന്ന ചിത്രശാല ഓട്ടം നിറുത്തിയിട്ട് ആറു വർഷം. 35 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ആഢംബരവാഹനം വെയിലും മഴയും കൊണ്ട് തുരുമ്പിച്ച് നാശമായി അക്കാഡമിയുടെ അധീനതയിലെ എറണാകുളം ഡർബാർ ഹാൾ വളപ്പിൽ അനാഥമായി കിടപ്പുണ്ട്. എലി കരണ്ട് ബസിന്റെ എ.സി പ്രവർത്തനരഹിതമായി. ഇനി ചിത്രവണ്ടി നിരത്തിലിറക്കണമെങ്കിൽ നല്ലൊരു തുക ചെലവഴിക്കണം. ലക്ഷങ്ങളുടെ നികുതി കുടിശിക വേറെയും.
ചിത്രശാല പദ്ധതി സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതാണെന്നും കാലത്തിന് അനുയോജ്യമല്ലെന്നുമാണ് അക്കാഡമിയുടെ നിലപാട്.
2015ൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് ഡർബാർ ഹാളിന് മുന്നിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് സഞ്ചരിക്കുന്ന ചിത്രശാല ഉദ്ഘാടനം ചെയ്തത്. രവിവർമ്മ ഉൾപ്പെടെ മൺമറഞ്ഞ കലാകാരൻമാരുടെ പ്രശസ്തമായ 36 സൃഷ്ടികൾ പ്രദർശനത്തിലുണ്ടായിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലാ ജില്ലകളിലും ചിത്രശാല സഞ്ചരിച്ചു. കലാകാരൻമാരുടെയും വിദ്യാർത്ഥികളുടെയും ക്യാമ്പും സംഘടിപ്പിച്ചു. ഒരു ജീവനക്കാരനും താത്കാലിക ഡ്രൈവറുമാണ് വാഹനത്തിൽ നിയോഗിക്കപ്പെട്ടത്. 2016മുതൽ ചിത്രശാലയുടെ നിറംമങ്ങിത്തുടങ്ങി. പ്രളയവും കൊവിഡും വന്നതോടെ വാഹനം കട്ടപ്പുറത്ത്.
കൊവിഡ് കാലത്ത് ചിത്രശാല ആരോഗ്യവകുപ്പിന് വിട്ടുകൊടുക്കാൻ ശ്രമമുണ്ടായെങ്കിലും കലാകാരൻമാരുടെ എതിർപ്പിനെ തുടർന്ന് നീക്കം ഉപേക്ഷിച്ചു.
കലാകാരൻമാരോടുള്ള അവഗണന
പ്രദർശനങ്ങൾക്കായി ചിത്രശാല വാടകയ്ക്ക് ആവശ്യപ്പെട്ടെങ്കിലും ലഭിക്കുന്നില്ലെന്ന് കലാകാരൻമാർക്ക് ആക്ഷേപമുണ്ട്. അക്കാഡമി പ്രസിദ്ധീകരണങ്ങളുടെ വില്പന നടത്തി വരുമാനം സ്വരൂപിക്കാനും ലക്ഷ്യമിട്ടിരുന്നു. സാമ്പത്തിക നഷ്ടമാണെന്ന് പറഞ്ഞ് പദ്ധതി കൈയൊഴിയാനാണ് സർക്കാരിന്റെ ശ്രമം. കലാകാരൻമാരോടുള്ള വഞ്ചനയാണിത്.
എം.കെ. ഷിബു
ലളിതകലാ അക്കാഡമി മുൻ സെക്രട്ടറി
അപ്രായോഗികമായ ആശയം
മുൻ ഭരണസമിതിയുടെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. പുതിയ കാലത്തിന് യോജിക്കാത്ത പദ്ധതിയാണ് ചിത്രശാല. സാധാരണ ബസുകളെക്കാൾ ഒന്നര മീറ്ററിലധികം നീളമുള്ള വണ്ടിയുമായി റോഡിൽ ഇറങ്ങിയാൽ ആളുകൾ ട്രോളും. ചെലവേറിയ പദ്ധതി തുടരാൻ അക്കാഡമിക്ക് സാമ്പത്തികശേഷിയില്ല. കലാകാരൻമാർക്കും കാര്യമായ പ്രയോജനമില്ല. വിദ്യാഭ്യാസ, വിനോദസഞ്ചാര വകുപ്പുകൾക്ക് ബസ് ഫലപ്രദമായി ഉപയോഗിക്കാം. ഇക്കാര്യം പരിഗണിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കും.
മുരളി ചീരോത്ത്
ചെയർമാൻ
ലളിതകലാ അക്കാഡമി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |