കൊച്ചി: ലൈംഗിക ഇടപാടിന് ട്രാൻസ്ജെൻഡറെ സമീപിച്ചവരെ പരിഹസിച്ച് പാട്ടുപാടിയ യുവാവിനെ കുത്തിക്കൊല്ലാൻ ഉപയോഗിച്ച കത്തി ഒന്നാം പ്രതി നെട്ടൂർ പൂതേപാടം വീട്ടിൽ ഹർഷാദ് വാങ്ങിയത് ഓൺലൈനിലൂടെ. കുപ്രസിദ്ധ ഗുണ്ട മരട് അനീഷുമായി ഹർഷാദ് നേരത്തെ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിന്റെ വൈരാഗ്യത്തിന് അനീഷിനെ വകവരുത്താൻ വാങ്ങിയ ഒരടിയോളം നീളമുള്ള കത്തി ഹർഷാദിന്റെ പക്കൽ എപ്പോഴുമുണ്ടാകും.
കഴിഞ്ഞ ദിവസം നെട്ടൂരിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത പ്രതികൾ രാത്രി വരെ അവിടെയിരുന്നു മദ്യപിച്ചു. പുലർച്ചെ സുധീറിന്റെ സുഹൃത്തിന്റെ കാറിൽ എറണാകുളത്തേക്ക് വരുമ്പോഴാണ് ട്രാൻസ്ജെൻഡറെ കണ്ട് ഇറങ്ങുകയും പിന്നീടുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയും ചെയ്തത്. സംഭവശേഷം സ്ഥലംവിട്ട പ്രതികൾ രക്തം പറ്റിയ ഷർട്ട് കഴുകി ഉപേക്ഷിച്ചു. തുടർന്ന് നെട്ടൂരിലെ ഒളിസങ്കേതത്തിലേക്ക് മാറി. രാവിലെ ശ്യാം കൊല്ലപ്പെട്ടതറിഞ്ഞ് മുങ്ങുകയായിരുന്നു. സുധീർ ഇതിന് കൂട്ടാക്കിയില്ല. ഫോൺ ഓൺചെയ്ത ഇയാൾ പൊലീസ് നിർദ്ദേശിച്ചപ്രകാരം കീഴടങ്ങി. മുട്ടിനകത്ത് കൂട്ടുകാർ സ്ഥിരം ഒത്തുകൂടിയിരുന്നിടത്ത് നിന്ന് രാത്രി 12 മണിക്ക് ശേഷമാണ് ശ്യാമും അരുണും മറ്റൊരു സുഹൃത്തിനെ കാണാനെന്നു പറഞ്ഞ് അരുണിന്റെ ബൈക്കിൽ എറണാകുളത്തേയ്ക്കു പോയത്.
കത്തി ഒളിപ്പിച്ചു
കത്തി ആദ്യം പുഴയിൽ ഉപേക്ഷിച്ചെന്നാണ് ഹർഷാദിന്റെ മൊഴി. പിന്നീട് ഇത് ഒളിപ്പിച്ചെന്ന് മാറ്റിപ്പറഞ്ഞു. കത്തിക്കായി പൊലീസ് സംഘം ഇന്നലെ നെട്ടൂരിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു.
11 മണിക്കൂർ 75 പൊലീസ്
പുലർച്ചെ മൂന്ന് മണിയോടെ ആരംഭിച്ച അന്വേഷണം ഉച്ചയ്ക്ക് ഒന്നരയോടെയാണ് പൂർത്തിയായത്. കൊച്ചി സിറ്റി പൊലീസിൽ 75 പേരുടെ കഠിന പരിശ്രമത്തിന്റെ ഫലമാണ് ഇത്രയും വേഗത്തിൽ പ്രതികളെ പിടികൂടാൻ സാധിച്ചതെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്. ശശിധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |