കൊച്ചി: വടുതലയിലെ ബണ്ട് പൂർണമായി നീക്കിയിട്ടില്ലെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധസമിതി റിപ്പോർട്ട്. ബണ്ടല്ലാതെ മറ്റൊരു നിർമ്മാണവും വെള്ളപ്പൊക്കത്തിനും എക്കലും ചെളിയും അടിയുന്നതിനും കാരണമായി പ്രദേശത്തില്ലെന്നും സമിതി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. സ്ഥലം സന്ദർശിച്ച് നടത്തിയ പരിശോധനകൾക്കുശേഷം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് വിവരങ്ങൾ. ജൂലായ് രണ്ടിന് നടത്തിയ സംയുക്ത പരിശോധനയുടെയും അതിനു ശേഷമുള്ള മറ്റ് പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോർട്ട്. വിശദപഠനത്തിനുശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സമിതി അദ്ധ്യക്ഷൻ അറിയിച്ചു.
റെയിൽവേ പാലത്തിന്റെ 28 മുതൽ 44വരെയുള്ള പതിനാറ് തൂണുകൾക്കിടയിലെ പരിശോധനകളെ അടിസ്ഥാനമാക്കിയാണ് ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് പ്രാഥമിക റിപ്പോർട്ട് തയാറാക്കിയത്. കോൺക്രീറ്റ് അവശിഷ്ടങ്ങൾ അതേപടി അടിഞ്ഞിട്ടുണ്ടെന്നും ഇരുമ്പ് പൈപ്പുകൾ കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഇതിന്റെ ഫലമായി ചെളിയടിഞ്ഞിട്ടുണ്ട്. തകർന്ന ചെറുവള്ളങ്ങളുടെയും പൈലിംഗിന്റെയും അവശിഷ്ടങ്ങളും കണ്ടെത്തി. 27, 28 തൂണുകൾക്കിടയിൽ ബണ്ട് നിർമ്മിച്ചതുപോലെ തന്നെ നിലനിൽക്കുകയാണ്.
ഉപരിതതല പഠനം, സബ്‌സോയിൽ പഠനം, വെള്ളത്തിനടിയിലെ സർവേ തുടങ്ങിയ മാർഗങ്ങളാണ് പരിശോധനയ്ക്കായി സ്വീകരിച്ചത്. ജലവിഭവ വകുപ്പ് സെക്രട്ടറിക്കു പുറമേ ജലവിഭവ സൂപ്രണ്ടിംഗ് എൻജിനിയർ ബാജി ചന്ദ്രൻ, കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എൻ. സൗപ്രഭ, കൊച്ചി പോർട്ട് ട്രസ്റ്റ് ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഇ.രമ, റെയിൽ വികാസ് നിഗം (ആർ.വി.എൻ.എൽ) ജോയിന്റ് ജനറൽ മാനേജർ ജി. കേശവചന്ദ്രൻ, അഫ്‌കോൺസ് കമ്പനി പ്രതിനിധി എം.കെ. അജയകുമാർ, ജലവിഭവ വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ സന്ധ്യ, കെ.ഇ.ആർ.ഐ ഡെപ്യൂട്ടി ഡയറക്ടർ രാജി തമ്പാൻ, അസിസ്റ്റന്റ് ഡയറക്ടർമാരായ ദേവരാജൻ, ജോയൽ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
വിയോജിച്ചും വാദങ്ങൾ
റിപ്പോർട്ടിലെ കണ്ടെത്തലുകളോട് കൊച്ചിൻ പോർട്ട് അതോറിറ്റിയും അഫ്‌കോൺസും റെയിൽ വികാസ്‌നിഗം ലിമിറ്റഡും വിയോജിപ്പ് രേഖപ്പെടുത്തി. മറൈൻ ഡ്രൈവ്, ഗോശ്രീ പാലം ഉൾപ്പെടെയുള്ളവയുടെ വികസനം വഴി പുഴ ചുരുങ്ങി, സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടു തുടങ്ങിയ വാദങ്ങളാണ് അഫ്‌കോൺസ് നിരത്തുന്നത്. ചെളിയും അവശിഷ്ടങ്ങളും അടിയാൻ കാരണം ബണ്ടല്ല പ്രളയമാണെന്നും ഇവർ പറയുന്നു.
പ്രാഥമിക റിപ്പോർട്ട് ആധികാരിമല്ലെന്ന് പോർട്ടിന്റെ വാദം. 2006ൽ കിറ്റ്‌കോ നടത്തിയ പഠനത്തിൽ പ്രദേശത്ത് ഇത്രയും ഒഴുക്കില്ലായിരുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നു. എന്താണ് ഇപ്പോൾ പ്രശ്‌നമെന്നാണ് അവരുടെ പക്ഷം. മുമ്പ് കേസ് പരിഗണിച്ചപ്പോഴൊന്നും ഇക്കാര്യങ്ങൾ പോർട്ട് ഉന്നയിച്ചിരുന്നില്ല. നേരത്തെ മുതൽ ഒഴുക്ക് കുറവായിരുന്നെന്നും നിലവിലെ അവസ്ഥയ്ക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നുമാണ് റെയിൽവികാസ് നിഗം ലിമിറ്റഡിന്റെ നിലപാട്.
കേസ് അടുത്ത മാസം 19ന്
ഇന്നലെ കേസ് വീണ്ടും പരിഗണനയ്‌ക്കെടുത്ത കോടതി അടുത്തമാസം 19ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |