കൊച്ചി: സ്വാതന്ത്ര്യദിനം കഴിഞ്ഞ് ദിവസം മൂന്ന് കഴിഞ്ഞിട്ടും കൊച്ചിയിലെ പല സ്ഥാപനങ്ങളിലും ദേശീയ പതാക താഴ്ത്തിയില്ല. വീടുകളിലും സ്ഥിതി വിഭിന്നമല്ല. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ആഗസ്റ്റ് 13 മുതൽ മൂന്നു ദിനം ദേശീയ പതാക ഉയർത്തണം എന്നായിരുന്നു നിർദ്ദേശം.
ഇതേത്തുടർന്ന് ലക്ഷക്കണക്കിനു വീടുകളിലും സ്ഥാപനങ്ങളിലും പതാകകൾ ഉയർത്തി. കാലങ്ങളായി പാലിച്ചുപോരുന്ന ഫ്ളാഗ് കോഡിനു വിരുദ്ധമായി വരെ പതാക ഉയർത്തിയവർ ഏറെ. മൂന്നു ദിനം കഴിഞ്ഞിട്ടും താഴ്ത്തിക്കെട്ടാൻ പലരും മറന്നു.
കൊച്ചി മെട്രോയുടെ ഇടപ്പള്ളി, മഹാരാജാസ് ഉൾപ്പെടെയുള്ള പല സ്റ്റേഷനുകളുടെയും മുകളിൽ ദേശീയ പതാക പാറിക്കളിക്കുന്നുണ്ട്. അതേസമയം, സ്വാതന്ത്ര്യദിനത്തിൽ മുട്ടം സ്റ്റേഷനിൽ മെട്രോ എം.ഡി ലോക്‌നാഥ് ബെഹ്‌റ ഉയർത്തിയ പതാക താഴ്ത്തിയിരുന്നു. മറ്റിടങ്ങളിലെ പതാകകൾ താഴ്ത്താത്തതിന് മെട്രോ അധികൃതർക്ക് വിശദീകരണമില്ല.
ചില സ്ഥാപനങ്ങൾ ഉയർത്തിയ പതാകയുടെ മുകൾ ഭാഗത്തെ കെട്ട് അഴിഞ്ഞ് പതാക തൂങ്ങിക്കിടക്കുന്ന നിലയിലാണ്. രാഷ്ട്രപതി, ഗവർണർ തുടങ്ങിയ ഭരണഘടനാപദവിയിലുള്ളവർ മാത്രമേ വാഹനങ്ങളിൽ പതാക കെട്ടാവൂ എന്ന നിർദേശവും കാറ്റിൽ പറന്നു. ഇപ്പോഴും നഗരത്തിലൂടെ തലങ്ങും വിലങ്ങും പായുന്ന പല വാഹനങ്ങളിലും ദേശീയ പതാക കെട്ടിയിട്ടുണ്ട്.
കുടുംബശ്രീ നിർമിച്ച രണ്ട് ലക്ഷം പതാകകളാണ് ജില്ലയിൽ വിതരണം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |