കൊച്ചി: നിയമം കർശനമാക്കിയാലും അപകടങ്ങളെത്ര നടന്നാലും ഒന്നും തങ്ങളെ ബാധിക്കില്ലെന്ന മട്ടിലാണ് കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം. ഓവർടേക്കിംഗ് അവസാനിപ്പിക്കണമെന്നതുൾപ്പെടെയുള്ള കോടതി നിർദേശങ്ങൾ പോലും കാറ്റിൽപ്പറത്തിയാണ് ബസുകളുടെ ചീറിപ്പായൽ. വ്യാഴാഴ്ച പറവൂരിൽ സൈഡ് കൊടുക്കാത്തതിനേത്തുടർന്ന് ബസ് ജീവനക്കാരും കാർ യാത്രികരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാൾ കുഴഞ്ഞ് വീണ് മരിച്ച സംഭവം വലിയ വാർത്തയായിട്ടും ഇന്നലെയും ബസുകൾ മത്സരയോട്ടത്തിന് തെല്ലും കുറവില്ല. കേവലം ഒന്നോ രണ്ടോ മിനിറ്റുകൾക്ക് വേണ്ടിയാണ് ഇടംവലം നോക്കാതെയുള്ള മരണപ്പാച്ചിൽ.
ബസുകൾക്ക് വേഗ നിയന്ത്രണം വേണം, ബസുകളും ഓട്ടോകളും ഹോൺ മുഴക്കരുത്, മറ്റു വാഹനങ്ങളേ ഓവർടേക്ക് ചെയ്യാതെ ഇടതുവശത്തുകൂടി മാത്രം ഓടണം തുടങ്ങിയ നിർദേശങ്ങൾ ഇക്കഴിഞ്ഞ മേയ് അവസാനമാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
പലതവണ ബോധവത്കരണം നടത്തിയിട്ടും കേസുകളെടുത്തിട്ടും ബസുകൾ ഹൈക്കോടതി നിർദേശം പാലിക്കുന്നില്ല. വേഗതയും ഹോൺ മുഴക്കലും യഥേഷ്ടം തുടരുന്നു. ഒരു നിയന്ത്രണവുമില്ലാത്ത ഓട്ടപ്പാച്ചിലിനും കുറവില്ല. ഇടതും വലതുമൊന്നും നോക്കാതെയുള്ള ഓവർടേക്കിംഗ് പഴയതിനേക്കാൾ ഗംഭീരം. രണ്ടു ബസുകളെ ഒന്നിച്ച് മറികടക്കുന്നവരും റോഡ് നിയമങ്ങളൊന്നും ബാധകമേയല്ലെന്ന മട്ടാണ്. റോഡിന്റെ നടുക്ക് ബസുകൾ നിറുത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നവരും നിരത്തിലുണ്ട്. പിന്നിലുള്ള ബസ് തങ്ങളെ ഓവർടേക്ക് ചെയ്യാതിരിക്കാനാണിത്. ഇതിന്റെ പേരിൽ തർക്കങ്ങളും കൈയേറ്റങ്ങളും പതിവാണ്.
പൊലീസ് നഗരമദ്ധ്യത്തിൽ നടത്തുന്ന പരിശോധനകളെ വെട്ടിക്കാൻ പായുന്നവരുമുണ്ട്. ഇത് പലപ്പോഴും സാധാരണക്കാരായ കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹന യാത്രക്കാരുടെയും ജീവനും ഭീഷണിയാകുന്നു. കാക്കിയിടാതെ ബസോടിച്ചെത്തുന്നവർ പൊലീസെത്തുമ്പോൾ മാത്രം കാക്കി ധരിക്കും പിന്നെയും പഴയപടിയാകും. പൊലീസ് പലവട്ടം കേസെടുക്കും കുറ്റക്കാരെ വിളിച്ചുവരുത്തും. ഉടമകളുടെയും തൊഴിലാളിയൂണിയനുകളുടെയും ബലത്തിൽ ഞൊടിയിടയിൽ രക്ഷപ്പെട്ട് പോവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |