കൊച്ചി: ജില്ലയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഓഫീസിൽ പരാതികൾ നിറയുകയാണ്.
ജൂൺ 23ന് സർക്കാർ നിയന്ത്രണത്തിലുള്ള ജുഡീഷ്യൽ ബോഡിയായ സി.ഡബ്ല്യു.സിയുടെ പുതിയ സമിതി അധികാരമേറ്റ ശേഷം 220 കേസുകളാണ് ഇന്നലെ വരെ രജിസ്റ്റർ ചെയ്തത്. അതായത് രണ്ടു മാസത്തിനിടെ 220 കേസുകൾ.
കൊവിഡിനു ശേഷം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് ഈ കാലയളവിലാണെന്ന് അധികൃതർ പറഞ്ഞു. പരിഗണിച്ച കേസുകളിലേറെയും സ്ത്രീകളുടെ പരാതികളാണ്.
കരളലിയിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ് പല കേസുകളും. വീടുകളിലെ സുരക്ഷയ്ക്ക് കോട്ടംവന്നതു മൂലമുണ്ടായ കേസുകളാണ് ഏറെയും. വീടുകളിലെ സുരക്ഷാപ്രശ്നം ബാധിച്ചവരെ സി.ഡബ്ല്യു.സിക്ക് കീഴിലുള്ള ഷൽട്ടർ ഹോമുകളിലേക്ക് മാറ്റി. 20പോക്‌സോ കേസുകളും, രണ്ടാനമ്മുടെയോ രണ്ടാനച്ഛന്റെയോ ഉപദ്രവങ്ങൾ നേരിട്ട കുട്ടികളുടെ കേസുകൾ 50ലധികവും അവിവാഹിതരായ അമ്മമാരുടെ കേസുകൾ നാലെണ്ണവും രജിസ്റ്റർ ചെയ്തു.
വീടുകളിലേക്ക് തിരിച്ചയക്കാൻ ശ്രമം
പ്രശ്‌നങ്ങളിൽപ്പെട്ട് എത്തുന്ന കുട്ടികളെ കുടുംബത്തിനൊപ്പമോ ബന്ധുക്കൾക്കൊപ്പമോ അയയ്ക്കാനാണ് പരമാവധി ശ്രമിക്കുന്നതെന്നും സാധിക്കാതെ വരുമ്പോഴാണ് ഷെൽട്ടർ ഹോമുകളിൽ പാർപ്പിക്കുന്നതെന്നും അധികൃതർ പറയുന്നു. ഇത്തരം കുട്ടികളുടെ വീട്ടിലെ സാഹചര്യം നിരന്തരം നിരീക്ഷിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടെന്ന് ഉറപ്പ് വന്നാൽ തിരികെ വീടുകളിലേക്ക് അയക്കും.
2019-21ൽ 5,000ലേറെ
മുൻ സമിതിയുടെ കാലത്ത് 5,000ലേറെ കേസുകളാണ് പരിഗണിച്ചത്. ഇതും റെക്കാഡ് ആയിരുന്നു.
2019-2021
ആകെ- 5,192
ആൺ- 2,073
പെൺ- 3,113
പ്ലേസ്മെന്റ്- 853 (സ്ഥാപനങ്ങളിലേക്ക് അയക്കുന്നവർ)
റെസ്റ്റോറേഷൻ(ബാക്ക് ടു ഫാമിലി)-335
മൂന്ന് വർഷങ്ങളിലെ കണക്ക്
(2019, 2020, 2021 എന്ന കണക്കിൽ)
ആകെ- 1,638, 1570, 1984
ആൺ- 712, 598, 763
പെൺ- 926, 972, 1215
പ്ലേസ്‌മെന്റ്- 250, 253, 350
റെസ്റ്റോറേഷൻ- 170, 110, 120
പുതിയ സി.ഡബ്ല്യു.സി സമിതി
ചെയർപേഴ്‌സൺ- ഷാജു കെ.കെ
അംഗങ്ങൾ: വിൻസന്റ് ജോസഫ്, നൈഫി വർഗീസ്, രമ്യ എം.ഡി, ജിജി പി. ജോയ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |