SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.12 PM IST

കപ്പ് ഒഫ് 'ഗിന്നസ്' !

cup-of-life

കൊച്ചി: 24 മണിക്കൂർ. 120 ഇടം. വിതരണത്തിന് ഒരുക്കിയിരിക്കുന്നത് 1.10 ലക്ഷം മെൻസ്ട്രൽ കപ്പ്. ആർത്തവ ശുചിത്വ രംഗത്ത് വിപ്ലവകരമായ മാറ്റവും ഒപ്പം സ്ത്രീകൾക്ക് സുരക്ഷിതത്വ അവബോധവും ലക്ഷ്യമിട്ട് മുത്തൂറ്റ് ഫിനാൻസിന്റെ സഹകരണത്തിൽ ഹെബി ഈഡൻ എം.പി നടപ്പാക്കുന്ന 'കപ്പ് ഒഫ് ലൈഫ് ' ഗിന്നസ് റെക്കാഡിലേക്ക്.

30ന് ഉച്ചയ്ക്ക് രണ്ടിന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മെൻസ്ട്രൽ കപ്പുകളുടെ വിതരണം ആരംഭിക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള കേന്ദ്രങ്ങളുടെ പ്രതിനിധികൾ കപ്പുകൾ ഏറ്റുവാങ്ങും. ഗിന്നസ് വേൾഡ് റെക്കാഡ് പ്രതിനിധികൾ സന്നിഹിതരായിരിക്കും.

31ന് രാവിലെ 10ന് തിരഞ്ഞെടുക്കപ്പെട്ട വേദികളിൽ രജിസ്റ്റർ ചെയ്ത് ഗുണഭോക്താക്കൾക്ക് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യും. വൈകിട്ട് 5ന് ലുലു മാൾ ഏട്രയത്തിൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ സംഗീതവിരുന്നോടെ ഗിന്നസ് പ്രഖ്യാപന ചടങ്ങിന് തുടക്കമാകും. 6ന് ഔദ്യോഗിക പ്രഖ്യാപനം നടക്കും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സന്നിഹിതരായിരിക്കും. ജില്ലാ ഭരണകൂടവും ഐ.എം.എ കൊച്ചിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നരക്കോടി രൂപയാണ് പദ്ധതി ചെലവ്.

 ഗ്രാമങ്ങൾ മുന്നിൽ

തിരഞ്ഞെടുക്കപ്പെട്ട 1000ലധികം സന്നദ്ധ പ്രവർത്തകർ രണ്ട് മാസത്തോളം നീണ്ട കാമ്പയിന്റെ ഭാഗമായി. പറവൂർ, വൈപ്പിൽ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ രജിസ്ട്രേഷൻ. കൊച്ചിയിൽ രജിസ്ട്രേഷൻ താരതമ്യേന കുറഞ്ഞു. ഇത് ഉയർത്തിക്കൊണ്ടുവരുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കപ്പ് ഒഫ് ലൈഫ് കാമ്പയിന്റെ ആശയം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ലെറ്റ്സ് പെഡൽ ഫോർ ട്യുവേർഡ്സ് ചേഞ്ച് എന്ന സന്ദേശമുയർത്തിയുള്ള സൈക്ലത്തൺ ഇന്ന് നടക്കും. രാവിലെ 6.30ന് മറൈൻ ഡ്രൈവ് ഹെലിപ്പാഡിൽ നിന്ന് ആരംഭിക്കുന്ന സൈക്ലത്തൺ കലൂർ ഐ.എം.എ ഹൗസിൽ സമാപിക്കും.

 മറ്റ് സംസ്ഥാനങ്ങളിലേക്കും

കപ്പ് ഒഫ് ലൈഫ് പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്കും വൈകാതെ വ്യാപിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അന്വേഷണങ്ങൾ വന്നുതുടങ്ങിയെന്നും അവിടുത്തെ ഐ.എം.എ യൂണിയനുകളുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും ഐ.എം.എ കൊച്ചി പ്രസിഡന്റ് ‌ഡോ. മരിയ വർഗീസ് പറഞ്ഞു. സാനിറ്ററി പാഡുകൾക്കായി ഏകദേശം ഒരു ലക്ഷം രൂപയാണ് ഒരു സ്ത്രീ ജീവിതത്തിലുടനീളം ചെലവഴിക്കേണ്ടി വരിക. മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നതിലൂടെ 3000 സ്വതന്ത്ര ദിവസങ്ങളെന്ന സന്ദേശമാണ് കപ്പ് ഒഫ് ലൈഫ് മുന്നോട്ടുവയ്ക്കുന്നതെന്നും അവർ പറഞ്ഞു.

കപ്പ് ഒഫ് ലൈഫിന്റെ പ്രവർത്തനങ്ങൾ അവസാനിക്കുന്നില്ല. ഗുണഭോക്താക്കളുടെ സംശയങ്ങളും മറ്റും ദൂരീകരിക്കാനുള്ള ഹെൽപ്പ്ലൈനുകൾ ഉടൻ ആരംഭിക്കും.

ഹൈബി ഈഡൻ എം.പി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.