കൊച്ചി: പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും പങ്കെടുത്ത വിമാനവാഹിനി കപ്പൽ വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങ് കൊച്ചിയെ വീണ്ടും ദേശീയശ്രദ്ധാകേന്ദ്രമാക്കി. നാവികസേനയുടെ മുൻ വിമാനവാഹിനിയായ വിക്രാന്തിലെ ഉൾപ്പെടെ വിരമിച്ച നാവികരുടെ സംഗമവുമായി കപ്പൽ സമർപ്പണം.
കൊച്ചി കപ്പൽശാലയിൽ നടന്ന ചടങ്ങ് നാവികസേനയും കപ്പൽശാലയും സംയുക്തമായാണ് സംഘടിപ്പിച്ചത്. ചടങ്ങുകൾ ദൂരദർശൻ ദേശീയതലത്തിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. കപ്പൽശാലയുടെ മികവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. കപ്പൽശാല മാനേജ്മെന്റ്, എൻജിനീയർമാർ മുതൽ തൊഴിലാളികൾ വരെ വിമാനവാഹിനി നിർമ്മാണത്തിൽ പങ്കാളികളായവരുടെ മികവും കഴിവും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. കേരളതീരത്ത് നടന്ന കപ്പൽ സമർപ്പണം രാജ്യത്തിന്റെയാകെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിക്ക് പുറമെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, സഹമന്ത്രി അജയ് ഭട്ട്, ഷിപ്പിംഗ് മന്ത്രി സർബാർന്ദ സോനോബാൽ, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖരൻ, സംസ്ഥാന വ്യവസായമന്ത്രി പി. രാജീവ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി, രാജ്നാഥ് സിംഗ്,പിണറായി വിജയൻ, ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ കപ്പലിലെത്തി. കപ്പലിൽ ദേശീയ പതാകയും നാവികപതാകയും പ്രധാനമന്ത്രി ഉയർത്തി. സേനയുടെ ഹെലികോപ്ടറുകളും വിമാനങ്ങളും കപ്പലിന് മുകളിലൂടെ പറന്ന് അഭിവാന്ദ്യം അർപ്പിച്ചു. മേൽത്തട്ടിലുണ്ടായിരുന്ന യുദ്ധവിമാനങ്ങളും പ്രധാനമന്ത്രി സന്ദർശിച്ചു. നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ, കൊച്ചി നാവികത്താവളം മേധാവി വൈസ് അഡ്മിറൽ ഹംപി ഹോളി, ഐ.എൻ.എസ് വിക്രാന്തിന്റെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ വിദ്യാധർ ഹർക്കേ എന്നിവർ വിവരങ്ങൾ വിശദീകരിച്ചു.
വിവിധ രാജ്യങ്ങളുടെ പതാകകൾ കൊണ്ട് കപ്പലിന്റെ മേൽത്തട്ട് അലങ്കരിച്ചിരുന്നു. ഇന്ത്യയുമായി സൗഹൃദം പുലർത്തുന്ന വിദേശ നാവികസേനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കാനെത്തി.
മുൻനാവികരുടെ സംഗമവേദിയായി
നാവികസേനയുടെ മുൻ വിമാനവാഹിനിയായ വിക്രാന്തിൽ നാവികരായിരുന്നവരുടെ ഒത്തുചേരൽ കൂടിയായി പുതിയ വിക്രാന്തിന്റെ സമർപ്പണച്ചടങ്ങ്. പഴയ വിക്രാന്തിന്റെ കമാൻഡിംഗ് ഓഫീസർമാരായി പ്രവർത്തിച്ചവരെയുൾപ്പെടെ പ്രത്യേകം ക്ഷണിച്ചിരുന്നു.
ഡൽഹിയിൽ നിന്നും മുംബെയിൽ നിന്നുമുൾപ്പെടെ വിരമിച്ച നാവികർ കൊച്ചിയിലെത്തി. പലരും തമ്മിൽ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയ സന്ദർഭവുമായി. സേനയിലെ സേവനങ്ങൾക്ക് ലഭിച്ച മെഡലുകൾ ധരിച്ചാണ് പ്രായാധിക്യം മറന്നും നിരവധിപേർ എത്തിയത്. പാക്കിസ്ഥാനെതിരായ യുദ്ധകാലത്ത് വിക്രാന്ത് നടത്തിയ പ്രവർത്തനംഅവർ അനുസ്‌മരിച്ചു. പുതിയ വിക്രാന്തിനെ അഭിമാനത്തോടെയാണ് അവർ സ്വീകരിച്ചത്.
റഷ്യയിൽ നിന്ന് വാങ്ങിയ വിമാനവാഹിനിയാണ് വിക്രാന്ത് എന്ന പേരിൽ ഇന്ത്യ 36 വർഷം ഉപയോഗിച്ചത്. കാലപ്പഴക്കം ചെന്ന വിക്രാന്തിന്റെ സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോഴാണ് ആഭ്യന്തരമായി വിമാനവാഹിനി നിർമ്മിക്കാൻ കേന്ദ്ര സർക്കാർ ആലോചിച്ചത്. പഴയ വിക്രാന്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയ പരിചയസമ്പത്താണ് കൊച്ചി കപ്പൽശാലയെ തിരഞ്ഞെടുക്കാൻ കാരണമായത്. 17 വർഷം കൊണ്ടാണ് 40,000 ടൺ ശേഷിയുള്ള പുതിയ വിക്രാന്ത് പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |