കൊച്ചി: 1500 രൂപയും ചെലവും. ചമയങ്ങളുടെ ചെലവ് വേറെ. ഒത്ത പൊക്കവും വണ്ണവും കുടവയറുമുള്ള ആളുകളെ മാവേലിയാകാൻ കിട്ടാനില്ലാത്തതിന് പുറമേ രംഗത്തുള്ളവരുടെ ഡിമാൻഡ് ബഡ്ജറ്റിൽ ഒതുങ്ങാത്തായതോടെ ഇക്കുറി മഹാബലി മന്നനെ കട്ടൗട്ടിലും ശില്പങ്ങളിലും 'ഒതുക്കി' വ്യാപാരികൾ !
സാമ്പത്തിക പ്രതിസന്ധിയാണ് മാവേലി വേഷക്കാരെ നൈസായി ഒഴിവാക്കാൻ പ്രധാനകാരണം. ജില്ലയിൽ ഏറ്റവും തിരക്കേറിയ വാണിജ്യകേന്ദ്രമായ എം.ജി റോഡിലും മറ്റുമുള്ള വമ്പൻ വ്യാപാരസ്ഥാപനങ്ങളിൽ പോലും ഈ ഓണക്കാലത്ത് ആതിഥ്യമരുളാൻ മാവേലിമാർ ഒരാൾ പോലുമില്ല.
10-15 വർഷങ്ങൾക്ക് മുമ്പ് കച്ചവടതന്ത്രത്തിന്റെ ഭാഗമായാണ് മാവേലി വേഷധാരികളെ കടകളിലും മറ്റും നിശ്ചിതതുക നൽകി നിർത്തി തുടങ്ങിയത്. പിന്നീടിത് ചെറുകിട സ്ഥാപനങ്ങളും ഇതു പിന്തുടർന്നു. പ്രളയത്തിന് മുമ്പുവരെ മാവേലി വേഷധാരികൾ സ്ഥാപനങ്ങളിലെല്ലാം നിറസാന്നിദ്ധ്യമായിരുന്നു. ഓണക്കോടിയെടുക്കാനും മറ്രും കടങ്ങളിലെത്തുന്നവരെ സ്വാഗതം ചെയ്യണം. ഓണാശംസ നേരണം, കുരുന്നുകൾക്ക് സമ്മാനം കൊടുക്കണം എന്നിങ്ങനെ പണികൾ ഏറെയുണ്ട് മാവേലിക്ക്. രാവിലെ തുടങ്ങുന്ന ഒറ്റനിൽപ്പ് പാതിരാ വരെ നീളും. വൈകിട്ടാകുമ്പോൾ മാവേലിന്മാരുടെ കാല് നീരുവന്ന് വീർത്തിരിക്കും. ഇതെല്ലാം കൊണ്ടാണ് പലരും മാവേലിയാകാൻ മടിക്കുന്നത്.
കട്ടൗട്ടിലുണ്ട്
കടകൾക്ക് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ആർച്ചുകളിലും ചില്ലുപാളികളിലെല്ലാം മാവേലിമയമാണ്. വലിയ കട്ടൗട്ടുകളും ശില്പങ്ങളും സ്ഥാപിച്ച കടകളും നഗരത്തിൽ കാണാം. കൂലിയായി നൽകുന്ന തുകയുടെ പാതിമതി ഇത്തരം കട്ടൗട്ടുകളും സ്ഥാപിക്കാനെന്ന് നഗരത്തിലെ ഒരു വ്യാപാരി പറഞ്ഞു. ജ്വുവല്ലറികളും വസ്ത്രവ്യാപാര ശാലകളെല്ലാം ആർട്ട് വിഭാഗക്കാരെ കൊണ്ടാണ് മാവേലിയെ നിർമ്മിച്ചിരിക്കുന്നത്. വാടകയ്ക്ക് എത്തിക്കുന്നവരുമുണ്ട്.
മാവേലിയില്ലാതെ എന്തോണം
ജില്ലയിൽ ഓണാഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്. സർക്കാർ സ്ഥാപനങ്ങളിലും ഐ.ടി കമ്പനികളിലുമൊക്കെ ഇന്നും നാളെയുമായാണ് ഓണാഘോഷം. സ്ഥാപനങ്ങളിൽ ജീവനക്കാർ തന്നെയാണ് മാവേലി വേഷം കെട്ടുന്നത്. ഐ.ടി കമ്പനികൾ വൻതുക നൽകി മാവേലിന്മാരെ എത്തിക്കും. പണം ചെലവായാലും ഓണം കളറാക്കണമെന്നാണ് ഇവരുടെ പക്ഷം.
വേഷത്തിനും ചെലവ്
നല്ല മാവേലിയായി ഒരുങ്ങിയിറങ്ങണമെങ്കിൽ 6,000 രൂപ വരെ ചെലവാക്കണം. വസ്ത്രത്തിന് തയ്യൽക്കൂലി മാത്രം 3,000 രൂപയിലധികം വരും. ഒരുദിവസം മേയ്ക്കപ്പിന് മാത്രം 1000 രൂപയാവും. 4000 രൂപ നൽകിയാൽ വസ്ത്രങ്ങളും ആഭരണങ്ങളും സഹിതം മാവേലിയെ ഒരുക്കിക്കിട്ടും. മാവേലിയുടേതു പോലുള്ള വസ്ത്രങ്ങളും കിരീടവും ധരിച്ച് ഓലക്കുടയും പിടിച്ച് മണിക്കൂറുകളോളം നിൽക്കുകയെന്നത് ചെറിയ കാര്യമൊന്നുമല്ലെന്നാണ് മാവേലി വേഷം കെട്ടുന്നവർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |