കൊച്ചി: മണിക്കൂറോളം ക്യൂ നിന്ന് ബുക്ക് ചെയ്ത ഓണസദ്യ വീട്ടിൽ എത്തില്ലേ.. ? നാട്ടിലേക്ക് മടങ്ങാനാകാതെ കൊച്ചിയിലും മറ്റും പൊന്നോണം ആഘോഷിക്കേണ്ടിവന്നവരുടെ ഉള്ളിന്റെ ഉള്ളിൽ ആശങ്കയോണമാണ് ഉച്ചവരെ. സദ്യയെങ്ങാനും കിട്ടാതിരിക്കുമോയെന്നതാണ് കാരണം. എന്നാൽ പേടിക്കേണ്ട ബുക്ക് ചെയ്ത സദ്യ ഉച്ചയ്ക്ക് മുമ്പ് തന്നെ വീടുകളിലും ഫ്ളാറ്റുകളിലും എത്തിക്കാൻ സജ്ജമാണെന്നാണ് ഹോട്ടലുടമകളുടെയും കാറ്ററിംഗ് യൂണിറ്റുകളുടെയും ഉറപ്പ്.
പുലർച്ചെ മുതൽ സദ്യയൊരുക്കങ്ങൾ തുടങ്ങും. കറികളാണ് ആദ്യം പൂർത്തിയാക്കുക. പിന്നെ ചോറും പായസവും. രാവിലെ പത്ത് മണിക്ക് മുമ്പ് അടുക്കള ജോലികൾ പൂർത്തിയാക്കി വിതരണത്തിലേക്ക് തിരിയും. ബുക്ക് ചെയ്തവർക്ക് ഓണസദ്യ കിട്ടാതെ പോകില്ല. സദ്യ എത്തിക്കാൻ കൂടുതൽ വാഹനവും ജോലിക്കാരെയും ഇക്കുറി നിയോഗിച്ചിട്ടുണ്ട്.
നേരിട്ടും ഓൺലൈനായുമായിരുന്നു ബുക്കിംഗ്. നഗരത്തിനുള്ളിൽ നിശ്ചിത കലോമീറ്ററിൽ മാത്രമാണ് സേവനം. ഉച്ചയ്ക്ക് ശേഷം ഓണം ആഘോഷിക്കാനാണ് ഇവർ ഇങ്ങിനെ ചെയ്തിരുന്നത്.
ഇന്ന് രാവിലെ വരെ ബുക്കിംഗ് നൽകുന്ന ഹോട്ടലുകളുമുണ്ട്. പരിപ്പ്, സാമ്പാർ, കിച്ചടി, പച്ചടി, ഓലൻ, കാളൻ എന്നിവയുൾപ്പെടെ 27 കൂട്ടം വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് സദ്യ. ഗോതമ്പ്, പരിപ്പ്, പ്രഥമൻ ഉൾപ്പെടുന്ന പായവുമുണ്ട്. ആറ് പേർക്ക് ഉണ്ണാവുന്ന സദ്യയ്ക്ക് 2000, മൂന്ന് പേർക്ക് ഉണ്ണാവുന്നതിന് 1000 എന്നിങ്ങനെയാണ് വില.
റെഡി ടു ഈറ്റ്
ബുക്ക് ചെയ്ത സദ്യ കിട്ടിയില്ലെങ്കിലും സങ്കടപ്പെടരുത്. ഇക്കുറി റെഡി ടു ഈറ്റ് സദ്യയും വിപണിയിലുണ്ട്. ഇവ കഴിക്കുന്നതിന് മുമ്പ് ചൂടാക്കുക മാത്രമാണ് ചെയ്യേണ്ടത്. പ്രമുഖ കമ്പനികളുടെ അടക്കം ഇത്തരം സദ്യ ലഭ്യമാണ്. ഇൻസ്റ്റന്റ് പായസവും കിട്ടും. വാഴ ഇലയ്ക്ക് മൂന്ന് മുതൽ എട്ട് രൂപവരെയാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |