• ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കം
കൊച്ചി: മൂന്നു പതിറ്റാണ്ടായി കൊച്ചി നഗരസഭയും പി.ഡബ്‌ള്യു.ഡിയും റവന്യൂ വകുപ്പും ഒത്തുപിടിച്ചിട്ടും കരയ്ക്കടുക്കാത്ത തമ്മനം - പുല്ലേപ്പടി റോഡ് വികസനത്തിന്റെ കടലാസു പണികൾ ഒടുവിൽ അന്തിമഘട്ടത്തിലേക്ക്. ഭൂമി ഏറ്റെടുക്കുന്നതിന്റെ സർക്കാർ അനുമതിയായ കണ്ടിൻജൻസി ചാർജ് കേരള റോഡ് ഫണ്ട് ബോർഡ് റവന്യൂ വകുപ്പിന് കൈമാറി. ഇനി ഏറ്റെടുക്കൽ വിജ്ഞാപനത്തിന്റെ നടപടികൾക്ക് തുടക്കം കുറിക്കാം.
ആദ്യം സാമൂഹ്യ ആഘാത പഠനം നടത്തണം. അതിനുള്ള ഏജൻസിയെ തിരഞ്ഞെടുക്കാനുള്ള ക്വട്ടേഷൻ ഉടനെ ഇറങ്ങും. പഠനവും ബന്ധപ്പെട്ടവരുടെ ഹിയറിംഗും കഴിഞ്ഞ് വിദഗ്ദ്ധ സമിതിയുടെ അംഗീകാരം കിട്ടിയ ശേഷമേ പ്രാരംഭ വിജ്ഞാപനം ഇറക്കാനാകൂ. ഡിസംബറിന് മുമ്പ് ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
സ്ഥലമേറ്റെടുക്കാൻ 93.89 കോടി രൂപ ഈ വർഷമാദ്യം കിഫ്ബി അനുവദിച്ചിരുന്നു. ഇതുവരെ ഏറ്റെടുത്ത ഭൂമി റോഡ് പുറമ്പോക്കായി റവന്യൂ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചി കോർപ്പറേഷന്റെ റോഡ് പി.ഡബ്‌ള്യു.ഡിക്ക് കൈമാറാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ട്. ഭൂമി അളന്ന് കല്ലിട്ട് തിരിച്ച് സ്കെച്ച് നൽകിയാലേ കിഫ്ബി ഏറ്റെടുത്ത് കൈമാറുകയുള്ളൂ.
തമ്മനം പുല്ലേപ്പടി റോഡ്
# ഇടപ്പള്ളി - അരൂർ ദേശീയപാതയിൽ ചളിക്കവട്ടത്ത് നിന്ന് തുടങ്ങി എം.ജി റോഡിലെ പത്മ ജംഗ്ഷനിൽ അവസാനിക്കും
തമ്മനം പുല്ലേപ്പടി റോഡ്. 3.68 കിലോമീറ്റർ റോഡ് വികസിപ്പിച്ചാൽ എറണാകുളം നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾക്ക് വലിയൊരളവിൽ പരിഹാരമാകും.
#കോർപ്പറേഷന്റെ അധീനതയിലുള്ള റോഡ് വികസനം 30 മീറ്റർ വീതിയിൽ മൂന്ന് പതിറ്റാണ്ട് മുമ്പ് വിഭാവനം ചെയ്തതാണ്. ഇതിനായി നിർമ്മിച്ച പുല്ലേപ്പടി പാലം അപ്രോച്ച് റോഡില്ലാതെ പത്ത് വർഷം വെറുതേ കിടന്നു.
# എറണാകുളം, എളംകുളം, പൂണിത്തുറ വില്ലേജുകളിലാണ് റോഡ്. 163 ആർ ഭൂമി 84 ഉടമകൾ സ്വയം സമർപ്പിച്ചു. 45 പേരിൽ നിന്നായി 53 ആർ ഭൂമി കോർപ്പറേഷൻ ഏറ്റെടുത്തിട്ടുണ്ട്.
# കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നതിലെ എതിർപ്പിനെ ഭയന്ന് വീതി കുറയ്ക്കാൻ കൊച്ചി കോർപ്പറേഷൻ ആവശ്യപ്പെടുകയായിരുന്നു.
.........................................
9
9 ഏക്കറോളം ഭൂമിയാണ് ഇനി
ഏറ്റെടുക്കാനുള്ളത്
22
22 മീറ്റർ വീതിയിൽ നാലുവരിപ്പാതയാകും
തമ്മനം - പുല്ലേപ്പടി റോഡ്.
..................................
തമ്മനം - പുല്ലേപ്പടി റോഡ് എത്രയും വേഗം കേരള റോഡ് ഫണ്ട് ബോർഡിലൂടെ പി.ഡബ്‌ള്യു.ഡിയ്ക്ക് കൈമാറണം. ഈ പ്രക്രിയ വൈകുന്നത് പ്രശ്നമാണ്.
ടി.ജെ.വിനോദ് എം.എൽ.എ
തമ്മനം - പുല്ലേപ്പടി റോഡ് കൈമാറാനുള്ള എല്ലാ നടപടി ക്രമങ്ങളും കോർപ്പറേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. ഇനിയും കാലതാമസമെന്തെന്ന് പരിശോധിക്കും. ബന്ധപ്പെട്ടവരുടെ യോഗം ഉടനെ വിളിക്കും. റവന്യു മന്ത്രിയുമായും സംസാരിക്കും.
അഡ്വ.എം.അനിൽകുമാർ
മേയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |