കൊച്ചി: കുടുംബശ്രീയുടെ ഓണച്ചന്തയിൽ ഇക്കുറി മഴകാരണം കച്ചവടം ഇടിഞ്ഞു. കൊവിഡിന് മുമ്പുള്ള കാലത്ത് എട്ടു കോടിയുടെ വിറ്റുവരവ് ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ കച്ചവടം 2.9 കോടി രൂപയിലേക്ക് കൂപ്പുകുത്തി.
ജില്ലാതലത്തിൽ നാലും സി.ഡി.എസ് തലത്തിൽ നൂറ്റൊന്നും ഓണച്ചന്തകളാണ് കുടുംബശ്രീ നടത്തിയത്. ഇവയിൽ നിന്ന് 3.4 കോടി രൂപയുടെ കച്ചവടം ലക്ഷ്യമിട്ടിരുന്നു. 5, 6 തീയതികളിലെ കനത്തമഴ കച്ചവടത്തെ ബാധിച്ചെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു. കുടുംബശ്രീയുടെ ഫുഡ്കോർട്ടിലും ഇത്തവണ കച്ചവടം പൊതുവേ മോശമായിരുന്നു. ഓണത്തോടനുബന്ധിച്ച് കലൂർ സ്റ്റേഡിയത്തിലെ എക്സിബിഷനിൽ മാത്രമാണ് കുടുംബശ്രീ ഫുഡ്കോർട്ട് പ്രവർത്തിച്ചത്. മുൻവർഷങ്ങളിൽ 20- 22 ലക്ഷം രൂപയായിരുന്നു ഇവിടെ ശരാശരി കച്ചവടം . എന്നാൽ ഇത്തവണ 15 ലക്ഷമായി കുറഞ്ഞു.
ഒന്നാം സ്ഥാനത്ത് പള്ളിപ്പുറം
19.23 ലക്ഷം രൂപയുടെ കച്ചവടം നടത്തിയ പള്ളിപ്പുറം സി.ഡി.എസിന്റെ ഓണച്ചന്തയാണ് വില്പനയിൽ ഒന്നാമത്.
ഞാറയ്ക്കൽ സി.ഡി.എസ് 13.19 ലക്ഷം രൂപയും ചിറ്റാറ്റുകര സി.ഡി.എസ് 9.95 ലക്ഷം രൂപയും കച്ചവടം ലഭിച്ചു.
ജില്ലാ ഓണച്ചന്തകളിൽ ഏറ്റവും കൂടുതൽ കച്ചവടം എറണാകുളത്തപ്പൻ ഗ്രൗണ്ടിലായിരുന്നു, 5.40 ലക്ഷം രൂപ.കുടുംബശ്രീ ഓണച്ചന്തകളിലൂടെ 55 ലക്ഷം രൂപയുടെ പച്ചക്കറിയും 26 ലക്ഷത്തിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങളും ഉൾപ്പെടെ 81 ലക്ഷം രൂപയുടെ കാർഷികോത്പന്നങ്ങൾ വിറ്റുപോയി.
ഓണച്ചന്തകളിലൂടെ ഒരു അയൽക്കൂട്ടം അംഗം കുറഞ്ഞത് 100 രൂപയുടെയെങ്കിലും ഉത്പന്നം വാങ്ങണമെന്ന് സി.ഡി.എസ് നിർദേശിച്ചിരുന്നു. ഇത് നടപ്പാക്കാൻ കൂപ്പൺ സമ്പ്രദായവും ചിലയിടങ്ങളിൽ ഏർപ്പെടുത്തി. ചില സി.ഡി.എസുകളിൽ ഇത് കാര്യക്ഷമമായി നടപ്പായത് ഓണച്ചന്തകൾക്ക് ഗുണകരമായി.
വിവിധതരം പൊടികൾ, മസാലപ്പൊടികൾ, സ്‌ക്വാഷ്, അച്ചാറുകൾ, ഉപ്പേരികൾ, സോപ്പ്, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, കാർഷികോത്പന്നങ്ങൾ തുടങ്ങിയവയാണ് ഓണച്ചന്തകളിലൂടെ വിറ്റഴിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |