ആലുവ: തുടർച്ചയായി ആറ് വട്ടം കേരള നിയമസഭയിൽ ആലുവ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ. മുഹമ്മദാലി മിതത്വം വാക്കിലും പ്രവൃത്തിയിലും സൂക്ഷിച്ച നേതാവായിരുന്നു. 1980ൽ ആന്റണി കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച മുഹമ്മദാലി കന്നിമത്സരത്തിൽ ടി.എച്ച്. മുസ്തഫയെയാണ് പരാജയപ്പെടുത്തിയത്.
1982ൽ സി.പി.എം നേതാവ് കെ.എൻ. രവീന്ദ്രനാഥിനെയും പിന്നീട് സരോജിനി ബാലാനന്ദൻ, കെ.എച്ച്. സാജിത, ടി.ഒ. കാദർപിള്ള എന്നിവരെയും പരാജയപ്പെടുത്തി. ഏഴാം അങ്കത്തിനിറങ്ങിയ മുഹമ്മദാലിയെ 2006ൽ സി.പി.എമ്മിലെ എ.എം. യൂസഫാണ് പരാജയപ്പെടുത്തിയത്. എ ഗ്രൂപ്പുകാരനായിരുന്ന മുഹമ്മദാലിയെ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പ് പരാജയപ്പെടുത്തിയെന്ന ആരോപണം ഏറെ വിവാദമായി. ഇതോടെ പ്രാദേശിക എ ഗ്രൂപ്പുകാരുമായി അകന്നു. എ.കെ. ആന്റണിയുമായി ഏറെ അടുപ്പം പുലർത്തിയിരുന്നു. 1973 മുതൽ അടുത്തകാലം വരെ എ.ഐ.സി.സി അംഗമായിരുന്നു.
ബോയ്സ് ഹൈസ്കൂളിൽ കെ.എസ്.യു പ്രവർത്തകനായിട്ടാണ് പൊതുരംഗത്തെത്തിയത്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം വഹിച്ചു. 1972 -75 കാലത്ത് കെ.പി.സി.സി ജനറൽ സെക്രട്ടറിയായി, 76ൽ ഡി.സി.സി വൈസ് പ്രസിഡന്റ്, കെ.പി.സി.സി നിർവാഹക സമിതി അംഗം, എം.ജി യൂണിവേഴ്‌സിറ്റി, കുസാറ്റ് എന്നിവിടങ്ങളിൽ സെനറ്റ് അംഗം, കെ.ടി.ഡി.സി ഡയറക്ടർ ബോർഡ് അംഗം തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചു. ഹജ്ജ് പ്രതിനിധി, സ്റ്റേറ്റ് കോർപറേറ്റീവ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് സൊസൈറ്റി ലിമിറ്റഡ് ബോർഡ് അംഗം, രാജ്യ സൈനിക ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1973ൽ റഷ്യയിൽ നടന്ന ലോക സമാധാന സമ്മേളനത്തിൽ പങ്കെടുത്തു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിനെതിരെ കെ. മുഹമ്മദാലിയുടെ മരുമകൾ ഷെൽന നിഷാദിനെയാണ് സി.പി.എം സ്ഥാനാർത്ഥിയാക്കിയത്. കോൺഗ്രസ് പ്രാദേശിക നേതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങളിൽ പ്രതിഷേധിച്ച് ഷെൽനയുടെ സ്ഥാനാർത്ഥിത്വത്തെ കെ. മുഹമ്മദാലി പിന്തുണച്ചു. ഷെൽനയ്ക്ക് പത്രികയോടൊപ്പം കെട്ടിവെയ്ക്കാനുള്ള തുക നൽകിയതും മുഹമ്മദാലിയായിരുന്നു. എന്നിട്ടും കെ. മുഹമ്മദാലിക്കെതിരെ കോൺഗ്രസ് നടപടിയെടുത്തിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |