ആലുവ: നിരവധി ദേശീയ - സംസ്ഥാന ഫുട്ബാൾ താരങ്ങൾ കളിച്ചുവളർന്ന ഗ്രൗണ്ടാണ് ആലുവ നഗരസഭയുടേത്. സബ് ജയിൽ ഗ്രൗണ്ട് എന്ന് അറിയപ്പെടുന്ന ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഗ്രൗണ്ടിന്റെ അവസ്ഥ അതീവദയനീയമാണ്.
പുല്ലുപിടിപ്പിച്ചത് പലവട്ടം, പരിചരിക്കാതെ നശിപ്പിച്ചു
ചെമ്മണ്ണ് നിറഞ്ഞ ഗ്രൗണ്ട് എം.ടി. ജേക്കബ് നഗരസഭ ചെയർമാനായിരിക്കെയാണ് സീറോ ബഡ്ജറ്റിൽ പുല്ലുപിടിപ്പിച്ച് ആദ്യം മനോഹരമാക്കിയത്. ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് എൻ.എസ്.എസ് വളണ്ടിയർമാർ മണപ്പുറത്തുനിന്നും മറ്റും പുല്ലുപറിച്ച് മുനിസിപ്പൽ ഗ്രൗണ്ടിൽ നട്ടു. രണ്ട് വർഷത്തിന് ശേഷം പുല്ല് നശിച്ചതോടെ വീണ്ടും സമാനമായ പദ്ധതി നടപ്പാക്കി. കഴിഞ്ഞ കൗൺസിലിന്റെ അവസാനകാലഘട്ടമായപ്പോഴേക്കും പുല്ല് മുഴുവൻ നശിച്ച് ചെമ്മണ്ണായി. കളിക്കാനിറങ്ങുന്നവർ മണ്ണിൽ പൊതിഞ്ഞ് കളിക്കളം വിടേണ്ട അവസ്ഥ. തുടർന്ന് 10 ലക്ഷം രൂപ നഗരസഭ ചെലവഴിച്ച് പുല്ലുപിടിപ്പിച്ചു. നനയ്ക്കാൻ ജീവനക്കാരനെ ചുമതലപ്പെടുത്തിയെങ്കിലും ഗുണമൊന്നുമുണ്ടായില്ല.
കളിച്ചുവളർന്നത് നിരവധി താരങ്ങൾ
ഇവിടെ കളിച്ചുവളർന്ന 10 പേർ സന്തോഷ് ട്രോഫി ടീമിലെത്തി. 1971 കാലഘട്ടത്തിൽ പി.ജെ. വർഗീസിനാണ് ആദ്യമായി അവസരം ലഭിച്ചത്. പിന്നാലെ പി. പൗലോസ്, തമ്പി കലമണ്ണിൽ, എം.എം. ജേക്കബ്, എം.ജെ. ജേക്കബ്, എം.എം. പൗലോസ്, പി.ഡി. ജോയി, കെ.പി. പൗലോസ്, ഷാജി കുര്യാക്കോസ്, പി.ആർ. ഹർഷൻ എന്നിവർ സന്തോഷ് ട്രോഫിക്കായി ബൂട്ടിട്ടു. എം.ജെ. ജോർജ് ദേശീയ ടീമിലും കളിച്ചു. ജില്ലാ ടീമുകളിൽ നിരവധി പേർ കളിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കും
ടർഫിംഗ് നടത്തി നവീകരിക്കുന്ന പദ്ധതി നഗരസഭ നടപ്പാക്കും. ആദ്യഘട്ടത്തിൽ 50 ലക്ഷം മുടക്കി 40 അടി ഉയരത്തിൽ സ്റ്റീൽ ഫെൻസിംഗും 50 ലക്ഷം രൂപ ചെലവിൽ ആർട്ടിഫിഷ്യൽ ടർഫിംഗുമാണ് നടപ്പാക്കുന്നത്. ബെന്നി ബഹനാൻ എം.പിയുടെ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും അൻവർ സാദത്ത് എം.എൽ.എയുടെ ഫണ്ടിൽ നിന്നും തുകയും ലഭ്യമാക്കും. രണ്ട് കോടിയോളം രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
എം.ഒ. ജോൺ,
ചെയർമാൻ,
ആലുവ നഗരസഭ
പലവട്ടം പുല്ലുപിടിപ്പിച്ചിട്ടും നശിക്കാൻ കാരണം നിയന്ത്രമില്ലാത്തതിനാലാണ്. ഫുട്ബാൾ ക്ളബുകൾ ആവശ്യപ്പെടുമ്പോൾ നഗരസഭ വിട്ടുകൊടുക്കും. അതിനാലാണ് പുല്ലുനശിക്കാൻ കാരണം. ആധുനിക രീതിയിൽ നവീകരിച്ചാൽ നടത്തിപ്പ് കരാർ നൽകേണ്ടി വരും. 2023 മാർച്ച് 31ന് മുമ്പ് പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ഫാസിൽ ഹുസൈൻ
ചെയർമാൻ,
നഗരസഭ കലാ - കായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി.
നഗരസഭാ ഗ്രൗണ്ടിന്റെ നീളം 100 മീറ്റർ ആക്കണം. നിലവിൽ 85 മീറ്ററാണുള്ളത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വികസന പദ്ധതി അംഗീകരിച്ചതാണ്. നിലവിലുള്ള കോടതി പി.ഡബ്ളിയു.ഡിക്ക് സമീപത്തേക്ക് മാറ്റി ഗ്രൗണ്ട് വികസിപ്പിക്കാനായിരുന്നു പദ്ധതി. ഇപ്പോൾ ഉപേക്ഷിച്ച അവസ്ഥയിലാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരം നടത്തണമെങ്കിൽ ഗ്രൗണ്ടിന് ചുരുങ്ങിയത് 100 മീറ്റർ നീളം വേണം.
എം.എം. ജേക്കബ്
മുൻ സന്തോഷ് ട്രോഫി താരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |