തൃക്കാക്കര : മണിക്കൂറിന് ആയിരങ്ങൾ വാങ്ങുന്ന ആധുനിക സൗകര്യങ്ങളുള്ള മൈതാനങ്ങൾ പെരുകുമ്പോഴും നാട്ടുകാർ ആശ്രയിക്കുന്ന തൃക്കാക്കര നഗരസഭാ മൈതാനം ഇന്നും അവഗണനയിൽ.
തൃക്കാക്കര പൊലീസ് സ്റ്റേഷന് സമീപം വർഷങ്ങൾക്ക് മുമ്പ് മുൻ എൽ.ഡി.എഫ് ഭരണ സമിതിയാണ് മൈതാനമെന്ന യുവാക്കളുടെ സ്വപ്നത്തിന് ചിറക് മുളപ്പിച്ചത്. 2009-10 കാലഘട്ടത്തിൽ ഗ്രൗണ്ടിന് തെക്കുഭാഗത്ത് ഗാലറി നിർമ്മിച്ചു. എല്ലാ ബഡ്ജറ്റിലും ലക്ഷങ്ങൾ നീക്കിവയ്ക്കാറുണ്ടെങ്കിലും ഫലമുണ്ടായില്ല.
യുവാക്കൾ സ്വകാര്യ ഗ്രൗണ്ടുകളാണ് ആശ്രയം. ആദ്യ കാലത്ത് മൈതാനത്തിനോട് ചേർന്ന് സ്റ്റേജ് നിർമിക്കാൻ തറ കെട്ടിയെങ്കിലും പിന്നീട് പൊളിച്ചുകളഞ്ഞു. ഇവിടെ സ്റ്റേജ് നിർമ്മിച്ചാൽ ആയിരങ്ങളെ പങ്കെടുപ്പിച്ച് സമ്മേളനങ്ങൾ നടത്താനാവും. കാക്കനാട് ജംഗ്ഷനിലെ ഓപ്പൺ സ്റ്റേജിൽ ചെറിയ സമ്മേളനങ്ങൾ നടത്തിയാൽ പോലും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് പതിവാണ്. ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി പോലുള്ള വൻകിട പദ്ധതികൾ കാക്കനാട്ടേക്ക് എത്തിയതോടെ യുവാക്കൾക്ക് കളിക്കാൻ മറ്റ് മൈതാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. തൃക്കാക്കര നഗരസഭ മാറിമാറി ഭരിച്ച ഇടത്ത് വലത് മുന്നണികൾ ഇക്കാര്യത്തിൽ അനുകൂല സമീപനം സ്വീകരിക്കുന്നില്ല.
# പണമുണ്ട്, മനസില്ല
സംസ്ഥാനത്തെ ഏറ്റവും വരുമാനമുള്ള നഗരസഭകളിലൊന്നാണ് തൃക്കാക്കര. ആവശ്യത്തിന് പണമൊക്കെയുണ്ടെങ്കിലും കായികതാരങ്ങളോട് കടുത്ത അവഗണനയാണ്. ദിവസേന രാവിലെ ഫുട്ബാളിനും വൈകിട്ട് ക്രിക്കറ്റ് കളിക്കാനും നടക്കാനുമൊക്കെയായി നൂറുകണക്കിന് ആളുകൾ ഗ്രൗണ്ടിനെ ആശ്രയിക്കുന്നത്. കുടിവെള്ളം പോലുമില്ല. രണ്ടുവർഷം മുമ്പ് ഗ്രൗണ്ടിൽ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ച വാട്ടർ പ്യൂരിഫയർ കേടായിട്ട് ആറുമാസം കഴിഞ്ഞു. ഗ്രൗണ്ടിന്റെ തെക്ക് ഭാഗം കാടുകയറിയ അവസ്ഥയിലുമാണ്.
# ബഡ്ജറ്റിൽ ലക്ഷങ്ങൾ
നഗരസഭാ മൈതാനത്തിനായി ഓരോ ബഡ്ജറ്റിലും ലക്ഷങ്ങൾ വകയിരുത്തുന്നുണ്ടെങ്കിലും പദ്ധതികൾ ഒന്നും നടപ്പിലാക്കാവുന്നില്ല. ടർഫ് കോർട്ടിനായി കഴിഞ്ഞ രണ്ട് ബഡ്ജറ്റുകളിലും 28 ലക്ഷം പേരിനു വകയിരുത്തിയിരുന്നു.
നഗരസഭാ ഗ്രൗണ്ട് വികസനത്തിന് സ്ഥലപരിമിതിയുണ്ട്. സമീപത്തെ റവന്യൂ പുറമ്പോക്ക് വിട്ടുനൽകണമെന്നാവശ്യപ്പെട്ടു സർക്കാരിനും, ജില്ലാ കളക്ടർക്കും കത്ത് നൽകിയിരുന്നു. അത് ലഭിക്കുന്ന മുറക്ക് അന്താരാഷ്ട്ര നിലവാരത്തിലുളള ഗ്രൗണ്ട് നിർമ്മിക്കും. നിലവിലുള്ള ഗ്രൗണ്ട് പുനരുദ്ധരിക്കുകയും ചെയ്യും.
നൗഷാദ് പല്ലച്ചി
വിദ്യാഭ്യാസ- കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
തൃക്കാക്കര നഗരസഭാ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |