ആലുവ: അദ്വൈതാശ്രമത്തിന്റെ പേരിൽ അനധികൃത പണപ്പിരിവിന് ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കളമശേരി ഗ്ളാസ്‌കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗളൂരു സ്വദേശി ലക്ഷ്മണനെയാണ് (40) വിടാക്കുഴയിൽനിന്ന് നാട്ടുകാർ പിടികൂടിയത്.
നിർദ്ധനരെ സഹായിക്കുന്നതിനായി പണം ശേഖരിക്കാനെത്തിയതാണെന്ന് പറഞ്ഞാണ് ഇയാൾ വിടാക്കുഴ മേഖലയിലെ വീടുകളിൽ പിരിവിന് ശ്രമിച്ചത്. രസീതും നോട്ടീസുമൊന്നും കൈവശമില്ലാതിരുന്നതിനെത്തുടർന്ന് സംശയംതോന്നിയ എസ്.എൻ.ഡി.പി യോഗം വിടാക്കുഴ ശാഖാ കമ്മിറ്റിഅംഗം കൂത്താട്ടുപറമ്പിൽ നന്ദനൻ ശാഖാ സെക്രട്ടറി ശശികുമാർ മുഖേന അദ്വൈതാശ്രമവുമായി ബന്ധപ്പെട്ടു. പണപ്പിരിവിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അറിയിച്ചതോടെ കളമശേരി പൊലീസിനെ വിളിച്ചുവരുത്തി പ്രതിയെ കൈമാറി. പണം ആദ്യം നൽകിയ പെരുമ്പിള്ളി സുബ്രഹ്മണ്യൻ ഉൾപ്പെടെയുള്ളവർ സംഭവമറിഞ്ഞ് തിരിച്ചെത്തി പണം പ്രതിയിൽനിന്ന് തിരികെവാങ്ങി.
അദ്വൈതാശ്രമം പരാതി നൽകാത്തതിനാൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. പ്രതി പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നതെന്നും കളമശേരി പൊലീസ് പറഞ്ഞു. ബംഗളൂരു സ്വദേശിയുടെ മകനാണെങ്കിലും ഇയാൾ കേരളത്തിൽ ജനിച്ചുവളർന്നയാളാണ്.
പണപ്പിരിവിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല:
സ്വാമി ധർമ്മചൈതന്യ
ആലുവ: അദ്വൈതാശ്രമത്തിന്റെ പേരിൽ പണപ്പിരിവിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. വിടാക്കുഴയിൽ പണപ്പിരിവിനിടെ പിടിയിലായ ആളുമായി അദ്വൈതാശ്രമത്തിന് യാതൊരു ബന്ധവുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |