കൊച്ചി: വർഷങ്ങളായി കോടികളുടെ പാട്ടക്കുടിശിക വരുത്തിയ സർക്കാർ ഭൂമികളും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും അനധികൃതമായി കയ്യേറിയ സ്ഥലങ്ങളും അതിവേഗം തിരിച്ചുപിടിക്കാനൊരുങ്ങി റവന്യൂ വകുപ്പ്. ഇതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
ജില്ലയിലാകെയും എറണാകുളം നഗരത്തിലും വർഷങ്ങളായി പാട്ടക്കുടിശിക വരുത്തിയ എണ്ണമറ്റ സ്ഥാപനങ്ങളുണ്ട്. ഇവ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ 2021 ഒക്ടോബറിൽ തുടങ്ങിയിരുന്നു. കണയന്നൂർ താലൂക്ക് ഓഫീസ് മാത്രമാണ് പ്രത്യേകം പട്ടിക തയ്യാറാക്കി ദ്രുതഗതിയിൽ ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. ഹോർട്ടികോർപ്പിൽ നിന്ന് ഭൂമി തിരിച്ചുപിടിച്ചായിരുന്നു തുടക്കം. ഇതേ മാതൃകയിൽ ജില്ലയിലെ മറ്റ് താലൂക്കുകളും പട്ടിക തയാറാക്കി നടപടികളിലേക്ക് കടന്നിട്ടുണ്ട്. മാനുഷികമായ എല്ലാ പരിഗണനകളും നൽകിയ ശേഷമാണ് ഭൂമി തിരിച്ചെടുക്കലിലേക്ക് കടക്കുന്നതെന്ന് വിവിധ താലൂക്കുകളിലെ തഹസിൽദാർമാർ വ്യക്തമാക്കുന്നു.
കേസാണ് വെല്ലുവിളി
പാട്ടക്കുടിശിക വരുത്തിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്ന നടപടികൾക്ക് കോടതി വ്യവഹാരങ്ങളാണ് വെല്ലുവിളി. ഇതുവരെ ഒരു വർഷം കൊണ്ട് മഹാരാജാസ് കോളേജിന് സമീപത്തെ ഹോർട്ടികോർപ്പ് നഴ്‌സറി സ്ഥലം, കാക്കനാട്ടെ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഓഫീസ്, എറണാകുളം മാർക്കറ്റിനുള്ളിലെ സി.ഐ.ടി.യു യൂണിയൻ ഓഫീസ് എന്നിവ ഉൾപ്പെടെ നാല് സ്ഥലങ്ങൾ മാത്രമാണ് കണയന്നൂരിൽ റവന്യൂ വകുപ്പിന് ഏറ്റെടുക്കാനായത്. യൂണിയൻ ഓഫീസ് കെട്ടിടം കോടതി ഇടപെടലിനെ തുടർന്ന് വിട്ടുനൽകേണ്ടിയും വന്നു. നോട്ടീസ് ലഭിക്കുമ്പോൾ തന്നെ സ്ഥാപനങ്ങൾ കോടതികളെ സമീപിക്കും. ഇതൊഴിവാക്കാൻ നോട്ടീസ് നൽകുമ്പോൾ മുതൽ തവണകളായി തിരിച്ചടവിനുള്ള അവസരം നൽകാനാണ് വകുപ്പിന്റെ തീരുമാനം.
കൈയേറിയവ കണ്ടുകെട്ടും
ജില്ലയിലെമ്പാടും സ്വകാര്യ വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും എണ്ണമറ്റ കൈയേറ്റങ്ങളാണ് നടത്തിയിട്ടുള്ളത്. ഇവ സംബന്ധിച്ച രേഖകളും റവന്യൂ വകുപ്പ് ക്രോഡീകരിച്ചിട്ടുണ്ട്. റോഡുകളുടെ അരികുവശം, തോടുകൾ ഉൾപ്പെടയുള്ള ജലാശയങ്ങൾ, കാനകൾ എന്നിവ കൈയേറിയ, സ്വകാര്യ സ്ഥാപനങ്ങളോട് ചേർന്നു കിടക്കുന്ന മറ്റ് സർക്കാർ ഭൂമികൾ എന്നിവയെല്ലാം ആവശ്യാനുസരണം കൈയേറിയതായി ലാൻഡ് റവന്യൂ തഹസിൽദാർമാരുടെ പരിശോധനകളിൽ തെളിഞ്ഞിട്ടുണ്ട്.
ഏത് വകുപ്പുകളുടെ അധീനതയിലാണോ കൈയേറിയ സ്ഥലങ്ങൾ വരുന്നത് ആ വകുപ്പുകൾ മുഖാന്തിരമാകും ഇത്തരം സ്ഥലങ്ങൾ തിരിച്ചുപിടിക്കുക. കണയന്നൂർ താലൂക്കിൽപ്പെടുന്ന നഗര പ്രദേശത്ത് മാത്രം ഇത്തരം ആയിരക്കണക്കിന് കൈയേറ്റങ്ങൾ പട്ടികയിലുണ്ട്.
ഏറ്റെടുക്കൽ ഇങ്ങനെ
വില്ലേജ് ഓഫീസർ തഹസിൽദാർക്ക് ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ സ്‌കെച്ച് നൽകും
തഹസിൽദാർ സ്ഥലം പരിശോധിക്കും
ബി ഫോം- കാരണം കാണിക്കൽ നോട്ടീസ്
സി ഫോം- ഒഴിയണമെന്ന് നോട്ടീസ്
സി ഫോം നൽകിക്കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും സ്ഥലം ഒഴിപ്പിക്കാം.
''കയ്യേറ്റ സ്ഥലത്ത് പ്രവർത്തിക്കുന്ന സ്ഥാപനം സാധനങ്ങൾ മാറ്റിയില്ലെങ്കിൽ അതുൾപ്പെടെ സർക്കാരിലേക്ക് കണ്ടുകെട്ടും.
കയ്യേറ്റ ഭൂമികൾ എത്രയും വേഗം തിരിച്ചുപിടിക്കും
പി.ടി. വേണുഗോപാൽ
ലാൻഡ് റവന്യൂ തഹസിൽദാർ
കണയന്നൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |