കോതമംഗലം: കായിക കേരളത്തിന്റെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കാം കോതമംഗലത്തെ. ഇവിടെ പിണ്ടിമന ഗ്രാമപഞ്ചായത്തിലെ ചേലാട് ഗ്രാമത്തിൽ 5.65 കോടിരൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ സ്റ്റേഡിയം നിർമ്മിക്കുമെന്ന വി.എസ്. സർക്കാരിന്റെ പ്രഖ്യാപനം ഏറെ കൈയടിയോടെയാണ് നാട്ടുകാർ വരവേറ്റത്. എന്നാൽ പ്രഖ്യാപനം കഴിഞ്ഞ് വ്യാഴവട്ടം പിന്നിടുമ്പോഴും ചേലാട് സ്റ്റേഡിയം സങ്കൽപ്പത്തിൽ മാത്രം. ഏറ്റെടുത്ത ആറേക്കർ സ്ഥലത്ത് കോടികൾ മുടക്കിയപ്പോൾ കന്നുകാലികൾക്കും പോത്തിനും മേഞ്ഞുനടക്കാൻ നല്ലൊന്തരമൊരു പുൽത്തകിടിയുണ്ടായി. ചതുപ്പായി മാറിയ ഇടങ്ങളും സ്റ്റേഡിയം പദ്ധതി പ്രദേശത്തുണ്ട്. അതിനിടെ ഒരു കരാറുകാരൻ സ്റ്റേഡിയം സൈറ്റിൽ നിന്ന് കല്ലും മണ്ണും കടത്തിക്കൊണ്ടുപോവുകയും ചെയ്തു. വി.എസിന്റെ കാലത്തെ സ്വപ്നപദ്ധതി നിലവിൽ 15.83 കോടിരൂപയുടെ കിഫ്ബി പദ്ധതിയായി മാറിയെന്നതു മാത്രമാണ് വ്യത്യാസം.
സ്റ്റേഡിയത്തിനായി ആകെ ആറേക്കറോളം സ്ഥലം നിലവിലുണ്ട്. ടി.യു. കുരുവിള എം.എൽ.എയായിരുന്ന കാലത്ത് ചില നിർമ്മാണ പ്രവർത്തികൾ തുടങ്ങിവച്ചെങ്കിലും പൂർത്തിയായില്ല. പിന്നീട് നാളിതുവരെ ഒരുരൂപയുടെ ജോലിപോലും നടന്നിട്ടില്ല.
ജയ്സൺ ദാനിയേൽ (മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
ഒന്നാം പിണറായി സർക്കാർ ആദ്യ ബഡ്ജറ്റിൽ തന്നെ കിഫ്ബിയിൽ ഉൾപ്പെടുത്തി 10 കോടി രൂപ അനുവദിച്ച് ചേലാട് സ്റ്റേഡിയം പദ്ധതിക്ക് പുതുജീവൻ പകർന്നതാണ്. സ്റ്റേഡിയത്തിന് ആവശ്യമായ സ്ഥലമേറ്റെടുക്കൽ പൂർത്തീകരിക്കുകയും ചെയ്തു. നിർവഹണ ഏജൻസിയായ കിറ്റ്‌കോ തയ്യാറാക്കിയ 15.83 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ കിഫ്ബി അംഗീകരിച്ച് സാങ്കേതിക അനുമതി ലഭ്യമാക്കി. 2021 ജനുവരി 28ന് കായിക വകുപ്പിന്റെ ടെക്‌നിക്കൽ കമ്മിറ്റി അംഗീകാരവും നൽകിയിട്ടുണ്ട്.
ആന്റണി ജോൺ എം.എൽ.എ
സ്വപ്നത്തിലെ സ്റ്റേഡിയം
ഇന്റർനാഷണൽ അമച്വർ അത്‌ലറ്റിക്ക് ഫെഡറേഷന്റെ അംഗീകാരപ്രകാരം ഒളിമ്പിക്‌സ് നിലവാരത്തിലെ സ്റ്റേഡിയം.എട്ട് ലൈൻ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്. അതോടൊപ്പം ഫിഫ നിലവാരത്തിലെ സ്വാഭാവിക പുൽത്തകിടിയോട് കൂടിയ ഫുട്‌ബാൾ ഗ്രൗണ്ട്. ഗാലറി, ടോയ്‌ലറ്റ്, ഡ്രസ് ചെയ്ഞ്ചിങ്ങ് റൂം, അനുബന്ധ സൗകര്യങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |