തൃപ്പൂണിത്തുറ: രാജകീയ നഗരിയാണ്. ക്രിക്കറ്റിലുൾപ്പെടെ കേരളത്തിന്റെ കായികഭൂപട ചരിത്രത്തിൽ തിളങ്ങുന്ന നഗരിയുമാണ്. പക്ഷേ, ഒരു പൊതുകളിക്കളമില്ലെന്ന സങ്കടം ഇപ്പോഴും തൃപ്പൂണിത്തുറക്കാർക്കുണ്ട്.
ക്രിക്കറ്റിലും ഫുട്ബാളിലും മറ്റ് കായിക മേഖലകളിലും നേട്ടം കൈവരിച്ചവർ ഏറെയുണ്ടെങ്കിലും ഇവർ പരിശീലനത്തിനും മറ്റും പരിസര പ്രദേശങ്ങളിലെ മൈതാനങ്ങളെയും സ്വകാര്യ ടർഫുകളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്. നിലവിൽ തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ പലതും സംഘടിപ്പിക്കുന്നത്.
മികച്ചൊരു ഗ്രൗണ്ട് ഇല്ലാത്തതിൽ യുവാക്കളും കായിക പ്രേമികളും വലിയ അമർഷത്തിലാണ്. എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് കീഴിലും കളിക്കളം വേണമെന്നാണ് സർക്കാർ നയമെങ്കിലും തൃപ്പൂണിത്തുറ നഗരസഭ ഇതിന് മുൻകൈ എടുക്കുന്നില്ലെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉയർത്തുന്നത്. അനുയോജ്യമായ സ്ഥലമില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് നഗരസഭയുടെ വിശദീകരണം.
ഒരുകാലഘട്ടത്തിൽ നിരവധി കായികമേളകൾ നടന്ന തൃപ്പൂണിത്തുറയിൽ ഇന്ന് വിരിലെണ്ണാവുന്ന തരത്തിലേക്ക് ഇത് കുറഞ്ഞു. ഹൈസ്കൂൾ മൈതാനമാകട്ടെ ഒരു മഴപെയ്താൽ വലിയ ചെളിക്കുളമാകും. തൃപ്പൂണിത്തുറയിലെ കായികരംഗം തളർന്നതോടെ പ്രദേശത്തെ യുവാക്കൾ ലഹരിക്ക് അടിമപ്പെട്ടെന്നും ഇതിൽ നിന്ന് രാജകീയ നഗരത്തെ തിരിച്ചുകൊണ്ടുവരണമെന്നുമാണ് മുതിർന്ന കായിക താരങ്ങളുടെ ആവശ്യം.
''സർക്കാരിന്റെ അനുമതി ലഭിച്ചാൽ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള മേക്കരയിലെ നാലര ഏക്കർ പാടം ഒരു നല്ല കളിക്കളമാക്കാം. കഴിഞ്ഞ ബഡ്ജറ്റുകളിൽ കളിക്കളത്തിനുള്ള നിർദ്ദേശം വച്ചെങ്കിലും സാമ്പത്തികസ്ഥിതി തിരിച്ചടിയായി""
രമ സന്തോഷ്,
നഗരസഭ ചെയർപേഴ്സൺ.
''പ്രതിപക്ഷ സഹകരണത്തോടെ കേന്ദ്ര ഫണ്ടിനുവേണ്ടി സമഗ്രമായ ഒരു പ്രോജക്ട് തയ്യാറാക്കാൻ ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം തയ്യാറായില്ല""
പി.കെ.പീതാംബരൻ,
പ്രതിപക്ഷ നേതാവ്.
''കായിക മേഖലയിൽ നിന്ന് ശ്രദ്ധ തിരിഞ്ഞതാണ് തൃപ്പൂണിത്തുറയിലെ യുവാക്കൾ ഇന്ന് ലഹരിക്കടിപ്പെടാനുള്ള കാരണം. ഒരു സമ്പൂർണ കളിക്കളം തൃപ്പൂണിത്തുറയ്ക്ക് അനിവാര്യമാണ്""
വി.പി.ചന്ദ്രൻ
സെക്രട്ടറി,
ഭഗത് സോക്കർ ക്ലബ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |