SignIn
Kerala Kaumudi Online
Thursday, 25 April 2024 2.17 PM IST

നെടുമ്പാശേരിയിൽ പിടിച്ചെടുത്തത് 65 കിലോഗ്രാം സ്വർണം

#ഇലക്ട്രോണിക്ക് സാധനങ്ങൾക്കുള്ളിലാക്കിയും സ്വർണമെത്തിച്ചു

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളംവഴി ഈവർഷം സെപ്തംബർ വരെ അനധികൃത കടത്തിനിടെ വിവിധ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തത് 65 കിലോയോളം വരുന്ന 32.5 കോടി രൂപയുടെ സ്വർണം. ബഹുഭൂരിഭാഗം സ്വർണവും കടത്താൻ ശ്രമിച്ചത് മിശ്രിത രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ്. .

കൂടാതെ ട്രോളി ബാഗിന്റെ ബീഡിംഗിലും സോഫ്റ്റ് ഡ്രിങ്കിന്റെ പൊടിയിലും ഇലക്ട്രിക് വയറിന്റെയുള്ളിലും സ്വർണം കണ്ടെത്തി. ഇറച്ചി മുറിക്കുന്ന യന്ത്രം, പാസ്തമേക്കർ, ബ്രഡ് ടോസ്റ്റർ, ഇലക്ട്രിക് ഓവൻ, എ.സിയുടെ കൂളിംഗ് കോയിൽ, സ്വർണക്കുടക്കമ്പി എന്നിങ്ങനെ സ്വർണം കടത്താനുപയോഗിക്കുന്ന ഉപകരണങ്ങളുടെ പട്ടികനീളുന്നു.

വസ്ത്രത്തിനകത്ത് തേച്ച് പിടിപ്പിച്ചും സ്വർണക്കടത്ത് നടത്തുന്നുണ്ട്. ഇത്തരം സ്വർണക്കടത്ത് പലപ്പോഴും യന്ത്രങ്ങൾ മുഖേന കണ്ടെത്താനാകണമെന്നില്ല. യാത്രക്കാരുടെ പെരുമാറ്റത്തിലും മറ്റും സംശയം തോന്നുന്നവരെ വിശദമായി ചോദ്യംചെയ്താണ് ഇവ പിടികൂടുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധനയിലും സ്വർണക്കടത്ത് പിടികൂടുന്നുണ്ട്. വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന് പുറമെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗവും കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് വിഭാഗവും വിമാനത്താവളത്തിൽ പരിശോധന നടത്താറുണ്ട്.

ഒരു കിലോ സ്വർണം കടത്താൻ 30,000 രൂപ മുതൽ 50000 രൂപ വരെയാണ് കരിയർമാർക്ക് നൽകുന്നത്. വിമാനടിക്കറ്റും സ്വർണക്കടത്ത് സംഘം നൽകും. ഇത്തരത്തിൽ എത്തുന്ന കരിയർമാരാണ് പലപ്പോഴും പിടിയിലാകുന്നത്. ആർക്ക് വേണ്ടിയാണ് സ്വർണം കടത്തുന്നതെന്ന വിവരമൊന്നും ഇവർക്കറിയില്ല. ഇടനിലക്കാരാണ് ഇവരുമായി ബന്ധപ്പെടുന്നത്. പിടിയിലാകുന്ന വൻ സ്വർണക്കടത്ത് കേസുകളിൽപ്പോലും ഫലപ്രദമായ തുടരന്വേഷണം നടക്കാത്തതിനാൽ യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടുകയാണ് പതിവ്.

കസ്റ്റംസിലും സ്വർണക്കടത്തുകാരെ സഹായിക്കുന്നവരുണ്ട്. സ്വർണം ഒളിപ്പിച്ചുകടത്തുന്ന നിരവധിപേർ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയശേഷം വിമാനത്താവളത്തിന് പുറത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡി.ആർ.ഐ) പിടിയിലായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CRIME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.