കോലഞ്ചേരി: മുഹമ്മദ് ഷാഫിയുടെ ക്രൂരമായ പീഡനത്തിന് ഇരയായ 75 കാരി നടുക്കുന്ന ഭീതിയിൽ നിന്ന് ഇപ്പോഴും മുക്തയായിട്ടില്ല. ആൺമക്കൾക്കൊപ്പമാണ് വൃദ്ധ ഇപ്പോൾ താമസിക്കുന്നത്. ഇലന്തൂരിലെ ഇരട്ടനരബലിയിൽ നാടാകെ ഞെട്ടി നിൽക്കുമ്പോഴും അനുഭവിച്ച ക്രൂരതകൾ ഓർക്കാൻപോലും വൃദ്ധയും മക്കളും ഇഷ്ടപ്പെടുന്നില്ല.
2020 ലാണ് ഓമനയെന്ന സ്ത്രിയുടെ വീട്ടിൽവച്ച വൃദ്ധ പീഡനത്തിന് ഇരയായത്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ഏറെ നാളത്തെ ചികിത്സയ്ക്ക് വിധേയനായി. മൂത്ത മകനോടൊപ്പമാണ് വൃദ്ധ താമസം തുടങ്ങിയത്. പിന്നീട് ഇളയ മകനും കൂടെയെത്തി. സർക്കാർ ചികിത്സാ സഹായമുൾപ്പെടെ ലഭ്യമാക്കിയിരുന്നു. പട്ടികജാതി വകുപ്പിന്റെ സഹായവും ലഭിച്ചു. മൂന്ന് വർഷത്തിനിടെ ഓമനയുടെ വീട്ടിൽ നിരവധി സ്ത്രീകളുമായി ഷാഫി എത്തിയിരുന്നു. ഇവരുടെ വീട്ടിൽ വൃദ്ധ കേട്ടുകേൾവിയില്ലാത്ത ക്രൂരമായ പീഡനത്തിന് ഇരയായത്. ഓമനയുടെ വീട്ടിലും ഇയാൾ ആഭിചാരക്രിയകൾ നടത്തിയിരുന്നതായി സംശയിക്കുന്നു. പാതിരാത്രിയിൽ തീപ്പന്തങ്ങൾ ജ്വലിക്കുന്നതും തീഗോളം അന്തരീക്ഷത്തിൽ ഉയരുന്നതും കണ്ടിരുന്നതായി അയൽവാസികൾ പറയുന്നു.
ദീർഘദൂര ലോറി ഡ്രൈവറായിരുന്ന ഷാഫി അന്യസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവെത്തിച്ച് വില്പന നടത്തുന്നതായി കേസന്വേഷണത്തിനിടെ പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടരന്വേഷണം നടന്നില്ല. ബലാത്സംഗക്കേസിൽ പിടക്കപ്പെടുമ്പോഴും പൊലീസുമായി സഹകരിക്കാത്ത പ്രകൃതമായിരുന്നു ഇയാളുടേതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി വളരെ വിരളമായാണ് ലഭിച്ചിരുന്നത്. ഇടയ്ക്കിടെ ഭ്രാന്തമായി അലറി ബഹളമുണ്ടാക്കി ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറും. ചെയ്ത അപരാധത്തിൽ പാശ്ചാത്തപിക്കാൻ ശ്രമിക്കാതെ വിഭ്രാന്തിയോടെ പെരുമാറിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |