കൊച്ചി: റെയിൽവേ സ്റ്റേഷനുകളിലെ പൊതുജന സേവനങ്ങളിൽ നിന്ന് കുടുംബശ്രീ പടിയിറങ്ങി. തിരുവനന്തപുരം ഡിവിഷന് കീഴിലുണ്ടായിരുന്ന 41 റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ്, ശീതീകരിച്ച ഹാളുകളുടെ മേൽനോട്ടം എന്നിവയിൽ നിന്നാണ് കുടുംബശ്രീ ഒഴിവായത്. പല സ്റ്റേഷനുകളിലും ടെൻഡർ വിളിച്ചപ്പോൾ കുടുംബശ്രീ പങ്കെടുക്കാത്തതാണ് മേൽനോട്ട ചുമതലയിൽ നിന്ന് ഒഴിവായതിന് കാരണമെന്ന് റെയിൽവേ അധികൃതർ പറയുന്നു.
തൃശൂരിലും തിരുവനന്തപുരത്തും ആരംഭിച്ച എ.സി വെയിറ്റിംഗ് ഹാളിന്റെ കരാറിന് ടെൻഡർ വിളിച്ചിട്ടും കുടുംബശ്രീ എത്തിയില്ല. റെയിൽവേ ആരെയും വിലക്കിയിട്ടില്ലെന്നും ടെൻഡർ വിളിക്കുമ്പോൾ മികച്ചതായി തോന്നുന്ന ആളുകൾക്ക് കരാർ നൽകുകയുമാണ് ചെയ്യുന്നതെന്നും അധികൃതർ പറഞ്ഞു.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 2014 ൽ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിൽ മൂന്ന് മാസത്തേക്ക് ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ നിലച്ചത്. 2017 ജൂണിൽ ഡിവിഷനിലെ പാർക്കിംഗ്, എ.സി ഹാൾ മാനേജ്‌മെന്റ് എന്നിവയുടെ മേൽനോട്ടം കുടുംബശ്രീയെ ഏൽപ്പിച്ചു. വരുമാനം 60- 40 ശതമാനം എന്ന അനുപാതത്തിൽ കുടുംബശ്രീയും റെയിൽവെയും വിഭജിച്ചു. 41 സ്റ്റേഷനുകളിലായി 197 സ്ത്രീകളാണ് ജോലി ചെയ്തിരുന്നത്. 2020ൽ ഇവരുടെ കാലാവധി കഴിഞ്ഞിരുന്നു.
വില്ലനായി കൊവിഡ്
കൊവിഡ് രണ്ടുവർഷത്തിലേറെ സൃഷ്ടിച്ച അനിശ്ചിതത്വമാണ് കുടുംബശ്രീക്ക് വിനയായത്. കരാറിന്റെ കാലാവധി കഴിയാറായപ്പോഴാണ് കൊവിഡ് തുടക്കം. ലോക്ക് ഡൗൺ വന്നതോടെ റെയിൽവേയുടെ എ.സി വിശ്രമ ഹാളുകൾ അടച്ചിട്ടു. ട്രെയിൻ ഗതാഗതവും യാത്രക്കാരും കുറഞ്ഞതോടെ പാർക്കിംഗ് വരുമാനം കുത്തനെ കുറയുകയും ചെയ്തതും തിരിച്ചടിയായി.
തുടക്കം ഗംഭീരം
തുടക്ക സമയത്ത് നല്ല പ്രവർത്തനമായിരുന്നു കുടുംബശ്രീയുടേതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ജോലി കൃത്യമായി ചെയ്യണം, അധിക തുക ഈടാക്കരുത്, യാത്രക്കാരോട് മോശമായി പെരുമാറരുത്, ടോക്കണിന് പകരം മെഷീനുപയോഗിക്കണം എന്നീ വ്യവസ്ഥകശളുടെ അടിസ്ഥാനത്തിലായിരുന്നു കരാർ. കാലാവധി തീർന്നതോടെ സ്വകാര്യ വ്യക്തികൾക്കാണ് റെയിൽവേ പാർക്കിംഗ്, എ.സി കാത്തിരുപ്പ് കേന്ദ്രം എന്നിവയുടെ ചുമതല നൽകിയത്.
...........................
197
41 സ്റ്റേഷനുകളിലായി
197 സ്ത്രീകളാണ്
ജോലി ചെയ്തിരുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |