കൊച്ചി: മറൈൻഡ്രൈവ് വാക്ക്‌വേയിൽ കോയമ്പത്തൂർ സ്വദേശിയായ അദ്ധ്യാപകനെ ആക്രമിച്ച് സ്വർണമാല കവർന്നവർ പിടിയിൽ. വൈപ്പിൻ മാലിപ്പുറംവളപ്പ് മണിയന്തറ വീട്ടീൽ സനീഷ് (27), ഇളങ്കുന്നപ്പുഴ ചൊവ്വന്നൂർ വീട്ടിൽ കെവിൻ (23), തൃശൂർ വെട്ടിക്കുഴി അഭിഷേക് (24), പുതുവൈപ്പ് മുട്ടം സ്കൂളിന് സമീപം പാഞ്ചേയി വീട്ടിൽ ജോബി ജോസഫ് (29), കടവന്ത്ര പി.ആൻഡ് ടി കോളനി കൂതപ്പള്ളിപ്പറമ്പ് വിപിൻ ബിജു (20), ഫോർട്ടുകൊച്ചി ചുള്ളിക്കൽ അമ്പലത്തറവീട്ടിൽ നൗഷാദ് ബാൻ (21) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വിജയദശമിക്ക് പുലർച്ചെ രണ്ടരയ്ക്കാണ് കേസിന് ആസ്പദസംഭവം. പുലർച്ചെ ചോറ്റാനിക്കര ക്ഷേത്രത്തിലേക്ക് പോകാൻ എറണാകുളത്ത് എത്തിയ അദ്ധ്യാപകൻ ബോട്ട് ജെട്ടിക്ക് സമീപത്തെ വാക്ക് വേയിലൂടെ നടക്കുമ്പോൾ പിന്നിലൂടെ എത്തിയസംഘം കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദിക്കുകയും കഴുത്തിൽക്കിടന്ന മൂന്നുപവന്റെ മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. ഇതുകണ്ട് തടയാൻ വന്നവരെ ഭീഷണിപ്പെടുത്തിയ പ്രതികൾ ഓടിരക്ഷപ്പെടുകയും ചെയ്തു.
അദ്ധ്യാപകൻ സെൻട്രൽ പൊലീസിൽ പരാതി നൽകി. ഉടൻ അന്വേഷണം ആരംഭിച്ച പൊലീസ് നേരം പുലരുംമുമ്പേ മൂന്ന് പ്രതികളെ പിടിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ മറ്റുള്ളവരും പിടിയിലായി. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ ജയകുമാറിന്റെ നിർദ്ദേശപ്രകാരമായിരുന്നു അന്വേഷണം. എസ്.ഐ ഫുൽജൻ, എ.എസ്.ഐ ഗിരീഷ്, സീനിയർ സി.പി.ഒ അനീഷ്, ഇഗ്‌നേഷ്യസ്, വിനോദ്, ഷിഹാബ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |