കൊച്ചി: സ്കൂൾ വിദ്യാർത്ഥികളെ നീന്തൽപഠിപ്പിക്കാനായി എറണാകുളം ഗാന്ധി നഗർ ഫയർ സ്റ്റേഷനിൽ സ്വിമ്മിംഗ് പൂൾ നിർമ്മിക്കാനുള്ള ഒരുക്കം തുടങ്ങി. പൊതുജന പങ്കാളിത്തത്തോടെയോ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചോ നിർമിക്കുന്ന നീന്തൽക്കുളം രണ്ടോ മൂന്നോ മാസത്തിനുള്ളിൽ സജ്ജമാകും. സ്റ്റേഷൻ വളപ്പിലെ കാടുമൂടിക്കിടന്ന പ്രദേശം വെട്ടിവെളുപ്പിച്ചുകഴിഞ്ഞു.
പരിശീലനം ആരംഭിക്കുമ്പോൾ സർക്കാർ സ്കൂളിലെ കുട്ടികൾക്ക് മുൻഗണന ലഭിച്ചേക്കും. തുടർവിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾ നീന്തൽ പഠിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. ജില്ലയിലെ 18 ഫയർ സ്റ്റേഷനുകളിൽ നീന്തൽക്കുളമുള്ള രണ്ടാമത്തെ സ്റ്റേഷനാവുകയാണ് ഗാന്ധി നഗർ. പറവൂർ സ്റ്റേഷനിൽ ജീവനക്കാർ പണം സമാഹരിച്ച് സ്വന്തമായി നിർമ്മിച്ച ആധുനിക നീന്തൽകുളമുണ്ട്. ഇവിടെ ഇപ്പോൾ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകുന്നുണ്ട്.
>> 14 മണിക്കൂർ കൊണ്ട് നീന്താം
14 മണിക്കൂർ കൊണ്ട് ഒരാൾക്ക് നീന്തൽ പഠിക്കാമെന്നാണ് കണക്ക്. 10-14 പേരുൾപ്പെടുന്ന ഒരു ബാച്ചിനെ ഒരാഴ്ച കൊണ്ട് നീന്തൽ പരിശീലിപ്പിക്കാം. ദിവസം ആറ് ബാച്ചിനെ നീന്തൽകുളത്തിലിറക്കാനാകും.
>> ആഴം 5 അടി, 40 പരിശീലകർ
അഞ്ച് അടി ആഴവും 10 അടി വീതിയും 20 അടി നീളവുമുള്ള നീന്തൽകുളമാണ് ഗാന്ധിനഗറിൽ നിർമ്മിക്കുക. 15 ലക്ഷം രൂപയോളമാണ് ചെലവ് കണക്കാക്കുന്നത്. എല്ലാ സുരക്ഷാ സന്നാഹങ്ങളുമുണ്ടാകും. നീന്തൽവിദഗ്ദ്ധരായ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും പകൽ മാത്രമുള്ള പരിശീലനം. ഇതിനായി ജീവനക്കാരെ പ്രത്യേകം നിയോഗിക്കും. അഗ്നി സുരക്ഷാ സേനാംഗങ്ങളെല്ലാം നീന്തൽ അറിയാവുന്നവരാണ്. ഇപ്പോൾ സെലക്ഷൻ മാനദണ്ഡങ്ങളുടെ ഭാഗമായി നീന്തൽ സേനയിൽ ടെസ്റ്റുമുണ്ട്.
>> പഠനം സൗജന്യം
അഗ്നിസുരക്ഷാ സേനയുടെ നീന്തൽപഠനം തികച്ചും സൗജന്യമാണ്. നഗരത്തിലെ സ്വകാര്യ ക്ളബ്ബുകളും മറ്റും വലിയ ഫീ വാങ്ങിയാണ് കുട്ടികളെ പഠിപ്പിക്കുന്നത്. സാധാരണ കുട്ടികൾക്ക് സേനയുടെ പിന്തുണ വലിയ സഹായമാകും.
"അഗ്നിസുരക്ഷാസേനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് നീന്തൽ പരിശീലനം ആരംഭിക്കാനുള്ള പദ്ധതി. സാഹചര്യങ്ങൾ ഒത്തുവന്നാൽ രണ്ട് മാസത്തിനുള്ളിൽ നീന്തൽകുളം സജ്ജമാകും".
കെ.ഹരികുമാർ
ജില്ലാ ഫയർ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |