കൊച്ചി: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സുവർണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച പുസ്തകോത്സവം ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. ഡിസംബർ 10 മുതൽ 19 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന പുസ്തകോത്സവത്തിൽ ഇരുന്നൂറിൽപ്പരം പ്രസാധകർ പങ്കെടുക്കും.
ഹാർപ്പർ കൊളിൻസ്, എൻ. ബി. ടി, കേന്ദ്ര സാഹിത്യഅക്കാഡമി, രാഷ്ട്രീയ സംസ്‌കൃതസംസ്ഥാൻ, ഡ്രീം ലാൻഡ്, ഹാഷറ്റ് തുടങ്ങിയ അന്തർദേശീയ തലത്തിലുള്ള പ്രസാധകരും മലയാളത്തിലെ പ്രമുഖ പ്രസാധകരും ഈ വർഷം പങ്കെടുക്കും. ബുക്കർ പ്രൈസ് വിന്നർ ഗീതാഞ്ജലി, സോനാൽ മാൻസിംഗ്, ആനന്ദ് നീലകണ്ഠൻ, ശിവശങ്കരി, ശരൺ കുമാർ ലിംബാലെ, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവരും രജത ജൂബിലിയാഘോഷങ്ങളിൽ പങ്കെടുക്കും.
ഡിസംബർ 15 മുതൽ 18വരെ നടക്കുന്ന കൊച്ചി ലിറ്റ്‌ഫെസ്റ്റിൽ നൂറിലധികം എഴുത്തുകാർ പങ്കെടുക്കും. സമഗ്ര സാഹിത്യസംഭാവനയ്ക്കുള്ള ബാലാമണിയമ്മ പുരസ്‌കാരം, മാദ്ധ്യമ പുരസ്കാരം, കെ. രാധാകൃഷ്ണൻ സാഹിത്യപുരസ്കാരം എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.
നൂറിലധികം പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെടും. ഒരേ സമയം മൂന്നു സ്റ്റേജുകളിലാണ് പരിപാടി. എല്ലാ ദിവസവും വൈകീട്ട് വിവിധ വിദ്യാലയങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.
പുസ്തകോത്സവത്തിന്റെ മുന്നോടിയായി നൂറിലധികം വിദ്യാലയങ്ങളിൽ കുട്ടികളുടെ പുസ്തകോത്സവം നടന്നു. ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഡിസംബർ നാലിന് അഖില കേരള ചിത്രരചനാമത്സരം നടക്കും. പ്രൊഫ. എം. കെ. സാനു അദ്ധ്യക്ഷനും കെ. എൽ. മോഹനവർമ, ഡോ. എം. സി. ദിലീപ്കുമാർ, അഡ്വ. എം. ശശിശങ്കർ, ഇ. എം. ഹരിദാസ്, ഡോ. ഗോപിനാഥ് പനങ്ങാട് എന്നിവരടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |