കൊച്ചി: നഗരങ്ങളിൽ തടസ്സമില്ലാത്ത പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനുള്ള മാതൃകാനഗരമാണ് കൊച്ചിയെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയുള്ള 15-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസും എക്‌സ്‌പോയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യവാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗതത്തിലേക്ക് മാറാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് പ്രശംസനീയമാണ്. വിദേശത്തെ മികച്ച മാതൃകകൾ രാജ്യത്ത് ഇപ്പോൾ പരീക്ഷിക്കുന്നുണ്ട്. രാജ്യത്ത് മെട്രോലൈനുകൾ അതിവേഗമാണ് പുരോഗമിക്കുന്നത്. ഇതുവരെ 20നഗരങ്ങളിൽ 810 കിലോമീറ്റർ മെട്രോലൈൻ പ്രവർത്തനക്ഷമമായി. 980 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മെട്രോലൈൻ 27 നഗരങ്ങളിലായി നിർമ്മാണത്തിലാണ്. അഞ്ചാമത്തെ വലിയ മെട്രോശൃംഖലയായ ഇന്ത്യ ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയെ മറികടന്ന് മൂന്നാം സ്ഥഥാനത്തേക്ക് ഉടനെത്തും.
10 ദ്വീപുകളെ 15 റൂട്ടുകളിലൂടെ 78 കിലോമീറ്റർ ബന്ധിപ്പിച്ച് പ്രതിദിനം ഒരുലക്ഷത്തിലധികം ആളുകൾക്ക് യാത്രചെയ്യാനാകും വിധമുള്ള ജലമെട്രോ പദ്ധതി അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. 2047ഓടെ വികസിത രാജ്യമായി ഇന്ത്യയെ മാറ്റുന്നതിന് നഗരഗതാഗത സംവിധാനത്തിന്റെ വിപുലീകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റേത് മികച്ച
ശ്രദ്ധയെന്ന് മുഖ്യമന്ത്രി
പൊതുഗതാഗത സംവിധാനങ്ങൾ നവീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ മികച്ചശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ഓൺലൈനായി സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്‌റ, മുൻ മാനേജിംഗ് ഡയറക്‌ടർ ഏലിയാസ് ജോർജ്, നഗരകാര്യ മന്ത്രാലയ അഡിഷണൽ സെക്രട്ടറി സുരേന്ദ്ര കുമാർ ഭഗ്‌ഡെ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ തുടങ്ങിയവർ സംസാരിച്ചു. ഞായറാഴ്ച വരെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലാണ് സമ്മേളനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |