കൊച്ചി: കുറിപ്പടിയും പരിശോധനാഫലവും ചുമന്ന് ആശുപത്രി കയറിയിറങ്ങേണ്ട. തുടർ ചികിത്സയ്ക്ക് സമീപിക്കുന്ന ആശുപത്രിയിലെ ഡോക്ടർക്ക് ഒറ്റ ക്ലിക്കിൽ രോഗി മുമ്പ് ചികിത്സ തേടിയിരുന്ന രാജ്യത്തെ ഏത് കോണിലെ ആശുപത്രിയിലെയും ചികിത്സാ വിവരങ്ങൾ ഞൊടിയിടയിൽ പരിശോധിക്കാം. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് പുതിയ പദ്ധതിക്ക് തയ്യാറെടുക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തിന് മാതൃകയായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഇ- ഹെൽത്ത് പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കേന്ദ്ര സർക്കാർ നീക്കമെന്നാണ് അറിയുന്നത്. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളെ ഏകീകൃത ശൃംഖലയിൽ കൊണ്ടുവരാനാണ് പദ്ധതി .
സ്വകാര്യ ആശുപത്രികളിലെ പരിശോധനാഫലങ്ങളും മറ്റും ആവശ്യപ്പെട്ടാൽ മാത്രം രോഗിക്ക് കൈമാറുന്ന രീതിയാണിപ്പോൾ. തുടർ ചികിത്സയ്ക്ക് മറ്റൊരു ആശുപത്രിയിലെത്തുമ്പോൾ പരിശോധനകൾക്ക് വീണ്ടും വിധേയമാകേണ്ടിവരും. പുതിയ പദ്ധതി വരുന്നതോടെ പരിശോധനകൾ നടത്തി പോക്കറ്റ് കീറില്ല. രോഗികൾക്ക് നൽകുന്ന പ്രത്യേക ഐ.ഡിയാണ് ഡോക്ടർക്ക് കൈമാറേണ്ടത്. കുറിപ്പടികളെല്ലാം ഡിജിറ്റലാകുകയും ചെയ്യുമെന്നാണ് ആരോഗ്യ രംഗത്തുള്ളവർ പറയുന്നത്.
കേരളം വഴികാട്ടി
2017ൽ ഇ- ഹെൽത്ത് പദ്ധതിയിലൂടെ സർക്കാർ ആശുപത്രികളെ ഒരു കുടക്കീഴിയിൽ കൊണ്ടുവന്ന് രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളം. 500ലധികം ആശുപത്രികൾ ഇതിനകം പദ്ധതിയുടെ ഭാഗമായി. ഇലക്‌ട്രോണിക് ഹെൽത്ത് കാർഡിലൂടെ ഏത് സർക്കാർ ആശുപത്രിയിലും ഒരു വ്യക്തിയുടെ ചികിത്സാരേഖ ഇതിലൂടെ ലഭ്യമാകും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നൂറു കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ ചെലവഴിച്ചത്.
75 % കൂടി
കൊവിഡ് വ്യാപനത്തിന് പിന്നാലെ ടെലിമെഡിസിൻ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ 75ശതമാനം വർദ്ധനവുണ്ടായി. സാങ്കേതികരംഗത്തെ വളർച്ചയും പ്രധാന കാരണമായെന്നും ടെലിമെഡിസിൻ സൊസൈറ്റി ഒഫ് ഇന്ത്യ ഭാരവാഹികൾ വ്യക്തമാക്കി. അറബ് രാജ്യങ്ങൾക്ക് പുറമേ ആഫ്രിക്കയിൽ നിന്നും ചികിത്സതേടി കേരളത്തിലെത്തുന്നവരുടെ എണ്ണം കൂടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |