കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എൽ.എൽ) സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി സാമൂഹ്യവിരുദ്ധർ. പൊലീസിൽ അറിയിച്ചിട്ടും സാമൂഹ്യവിരുദ്ധർ നശീകരണം തുടരുകയാണ്. നഗരത്തിന്റെ ഹൃദയഭാഗമായ മറൈൻഡ്രൈവിന് പുറമെ സ്മാർട്ട്സിറ്റി പ്രദേശമായ ഫോർട്ടുകൊച്ചിയിലും സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുകയാണ്.
ഒമ്പത് കോടി രൂപ ചെലവഴിച്ചാണ് രണ്ടര കിലോമീറ്റർ നീളത്തിൽ മറൈൻ ഡ്രൈവ് വാക്വേ നവീകരിച്ചത്. പുതിയ ടൈലുകൾ, കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം, ഓപ്പൺ ജിം, ഗ്രാനൈറ്റ് ഇരിപ്പിടങ്ങൾ, സി.സി.ടിവി കാമറകൾ എന്നിവയെല്ലാം സ്ഥാപിച്ചു. എന്നാൽ അവയെല്ലാം ഒന്നൊന്നായി സാമൂഹ്യവിരുദ്ധർ നശിപ്പിക്കുകയാണ്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച ചെടികൾ മോഷ്ടിച്ചതാണ് ആദ്യ സംഭവം. അധികം വൈകാതെ മാലിന്യനിക്ഷേപത്തിന് സ്ഥാപിച്ചിരുന്ന ബിന്നുകൾ ആരോ കത്തിച്ചു. വാക്വേയിലെ ഗ്രാനൈറ്റ് ബെഞ്ചുകൾ തകർത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതു സംബന്ധിച്ചും പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
ഇതിനു പിന്നാലെ സ്മാർട്ട് റോഡിന്റെ ഭാഗമായി നവീകരിച്ച ഷൺമുഖം റോഡിൽ സ്ഥാപിച്ച 30 ട്രീ ഗാർഡുകൾ മോഷണം പോയി. 6000 രൂപയാണ് ഒരു ട്രീ ഗാർഡിന്റെ വില. ഫോർട്ടുകൊച്ചിയിൽ വച്ചിരുന്ന സി.സി.ടിവി കാമറകൾ നശിപ്പിച്ചത് അടുത്ത ദിവസങ്ങളിലാണ്. പഞ്ചിപ്പോൾ റോഡിലെ വ്യായാമ ഉപകരണങ്ങളും തകർത്തിട്ടുണ്ട്. റോഡുകളിൽ വച്ചിരിക്കുന്ന ഗ്രേറ്റിംഗുകൾ മോഷ്ടിക്കുക, നശിപ്പിക്കുക, നടപ്പാതകളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾക്ക് കേടുപാടുകൾ വരുത്തുക എന്നിവയും സാമൂഹ്യവിരുദ്ധരുടെ ചെയ്തികളിൽപ്പെടുന്നു.
*പൗരബോധം ഉണരണം.
സാമൂഹ്യവിരുദ്ധരുടെ പ്രവർത്തികൾ മൂലം കനത്ത നഷ്‌ടങ്ങളാണ് സംഭവിക്കുന്നത്. ഇതിന് ഒരവസാനമുണ്ടാകണം.
'പൊതുമുതൽ നശിപ്പിക്കാനുള്ളതല്ലെന്ന് ഓരോ പൗരനും തിരിച്ചറിയണം.
എസ്.ഷാനവാസ് ,
സി.ഇ.ഒ,
സി.എസ്. എം.എൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |