കൊച്ചി: പ്രളയം പോലെ ഏതു പ്രകൃതി ദുരന്തത്തെയും നേരിടാൻ സന്നദ്ധസേന റെഡി. ജില്ലയിൽ ഇതുവരെ എഴുന്നൂറോളം പേർ പരിശീലനം പൂർത്തിയാക്കി. സംസ്ഥാന സർക്കാർ പൊതുഭരണ വകുപ്പിന് കീഴിൽ രൂപീകരിച്ച സാമൂഹിക സന്നദ്ധസേനയിൽ രജിസ്റ്റർ ചെയ്ത പ്രവർത്തകർക്കാണ് ദുരന്ത മുന്നൊരുക്ക പരിശീലനം നൽകുന്നത്. ജില്ലയിൽ ആകെ ആയിരം പേർക്ക് പരിശീലനം നൽകും.
കൊച്ചി കോർപ്പറേഷനിലെ സന്നദ്ധസേന പ്രവർത്തകർക്ക് പരിശീലനം നൽകി പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ ഡോ.രേണു രാജാണ് നിർവഹിച്ചത്. 117 പേരാണ് കൊച്ചി കോർപ്പറേഷനിൽ പരിശീലനം നേടിയത്. സാമൂഹിക സന്നദ്ധസേനാ ഡയറക്ടറേറ്റും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ചേർന്നാണ് സന്നദ്ധസേനാ പ്രവർത്തകർക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ എട്ട് ദിവസത്തെ പരിശീലനമാണ് നൽകുന്നത്. ആദ്യഘട്ടത്തിൽ സന്നദ്ധസേനാ പ്രവർത്തകർക്ക് ഫയർ ആൻഡ് സേഫ്ടി, മെഡിക്കൽ ഫസ്റ്റ് എയ്ഡ്, ദുരന്ത നിവാരണം എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ പരിശീലനം നൽകും. രണ്ടാംഘട്ടത്തിൽ ടാർജറ്റഡ് ഗ്രൂപ്പുകൾക്കായിരിക്കും പരിശീലനം.
ജില്ലയിലെ എല്ലാ താലൂക്കുകളിലും പരിശീലനം നടക്കുന്നുണ്ട്
മൂവാറ്റുപുഴ താലൂക്കിൽ നടന്ന പരിശീലന പരിപാടിയിൽ 70 പേർ പങ്കെടുത്തു. കുന്നത്തുനാട് -79, ആലുവ -168, പറവൂർ- 159, കണയന്നൂർ- 101 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിൽ പരിശീലനം നേടിയവരുടെ എണ്ണം.ഇന്ന് കോതമംഗലം, 17ന് കൊച്ചി താലൂക്കുകളിലും പരിശീലനം സംഘടിപ്പിക്കും. ഇതുവരെയുള്ള പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന സന്നദ്ധ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനത്തിൽ സംബന്ധിക്കാം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |