തൃപ്പൂണിത്തുറ: പൈതൃക പഠനകേന്ദ്രത്തിൽ വിവിധപദ്ധതികൾ നടപ്പാക്കാൻ സർക്കാരും സാംസ്കാരിക വകുപ്പും പിന്തുണ നൽകുമെന്ന് സഹകരണവകുപ്പ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. പൈതൃക പഠനകേന്ദ്രം ഏർപ്പെടുത്തിയ പരീക്ഷിത്ത് തമ്പുരാൻ പുരസ്കാര സമർപ്പണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഡോ.എം.ലീലാവതിക്ക് കാക്കനാട്ടെ വസതിയിൽ എത്തി മന്ത്രി പുരസ്കാരം സമ്മാനിച്ചു.
ഹിൽപാലസ് പുരാവസ്തു മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൈതൃക പഠനകേന്ദ്രം പ്രസിദ്ധീകരിച്ച മലനാട്ടു തിരുപ്പതി ലിഖിതങ്ങൾ, തൃപ്പൂണിത്തുറ ഹിൽപാലസിലെ വൃക്ഷങ്ങൾ എന്നീ പുസ്കങ്ങളുടെ പ്രകാശനം അനൂപ് ജേക്കബ് എം.എൽ.എയ്ക്ക് നൽകി മന്ത്രി നിർവഹിച്ചു. ഇവ രചിച്ച പൈതൃക പഠനകേന്ദ്രം ഡയറക്ടർ ജനറൽ ഡോ.എം.ആർ.രാഘവവാരിയർ, ഹിൽപാലസ് മുൻ ഹോർട്ടികൾച്ചറിസ്റ്റ് കെ.ജിഗീഷ് എന്നിവരെയും ആലപ്പുഴ എസ്.ഡി കോളേജ് അസി.പ്രൊഫ. ജോസ് മാത്യുവിനെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.
അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, കേരള കലാമണ്ഡലം കല്പിത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ.ജി.പൗലോസ്, പൈതൃക പഠനകേന്ദ്രം ഡയറക്ടർ ജനറൽ ഡോ.എം.ആർ.രാഘവവാരിയർ, കെ.വി.ശ്രീനാഥ്, വാർഡ് കൗൺസിലർ സി.കെ.ഷിബു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |