കൊച്ചി: രണ്ട് വർഷം നീണ്ട കൊവിഡ് മഹാമാരിയുടെ അനിശ്ചിതത്വത്തിൽ നിന്ന് മോചനം നേടി കൊച്ചി വീണ്ടും ആഘോഷത്തിമിർപ്പിലേക്ക്. പാട്ട്, ആട്ടം, ചിത്രകല, സിനിമ, വായന എന്നിങ്ങനെ ആസ്വാദനത്തിന്റെ പരമ്പരയാണ് ഡിസംബറിൽ ആസ്വാദകരെ കാത്തിരിക്കുന്നത്. കലാ പരിപാടികളില്ലാത്ത ഒരു ദിവസം പോലുമില്ലെന്നു പറയാം. ലോകപ്രശസ്തമായ ബിനാലെയ്ക്ക് ഡിസംബർ 12ന് തുടക്കം കുറിക്കും. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ ഡിസംബർ ഒന്നിന് ആരംഭിക്കും. അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ രജതജൂബിലിയാഘോഷം പത്തിന് തുടങ്ങും. ആഘോഷങ്ങൾക്ക് കൊഴുപ്പേകി ഇടയ്ക്ക് റവന്യു സ്കൂൾ ജില്ല കലോത്സവമുണ്ട്. ഡിസംബർ നാലിന് നടക്കുന്ന സ്പൈസസ് മാരത്തണിൽ സച്ചിൻ ടെണ്ടുൽക്കർ അതിഥിയായെത്തും. ക്രിസ്‌മസ് ന്യൂഇയർ കാർണിവലോടെ ആഘോഷങ്ങൾക്ക് പരിസമാപ്തിയാവും.
* കലാമാമാങ്കം 12 മുതൽ
ദക്ഷിണേന്ത്യയുടെ പ്രധാന കലാമാമാങ്കമായ കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിന് അറബിക്കടലിന്റെ റാണി ഒരുങ്ങിക്കഴിഞ്ഞു. പതിവുപോലെ ഡിസംബർ 12 ന് തുടക്കമിടുന്ന കലാവിരുന്ന് 108 ദിവസങ്ങളോളം നീളും. ചിത്രകാരിയും എഴുത്തുകാരിയുമായ ഷുഭഗി റാവുവാണ് ക്യറേറ്റർ. വിദേശങ്ങളിൽ നിന്നുൾപ്പെടെ എൺപത് കലാപ്രതിഭകളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലായി ഒമ്പത് വേദികളിലായാണ് ബിനാലെ അരങ്ങേറിയിരുന്നത്. ആസ്പിൻവാൾ ഹൗസ്, ആനന്ദ് വെയർഹൗസ്, ഡേവിഡ് ഹാൾ, പെപ്പർ ഹൗസ്, ഡർബാർ ഹാൾ, കാബ്രൽ യാർഡ്, കാശി ടൗൺ ഹൗസ്, മാപ്പ് പ്രൊജക്ട്, ടി.കെ.എം വെയർഹൗസ് എന്നിവിടങ്ങളിലാണ് കലാപ്രദർശനം. സ്റ്റുഡന്റ്‌സ് ബിനാലെ, പ്രഭാഷണങ്ങൾ, ചലച്ചിത്രപ്രദർശനം എന്നിങ്ങനെ നിരവധി കലാസാംസ്‌കാരിക പരിപാടികൾ ഇതോടനുബന്ധിച്ചുണ്ടാവും.
* ചങ്ങമ്പുഴ സാംസ്കാരികേന്ദ്രം
നൃത്തവേദിയാകും
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ചലച്ചിത്ര താരം നവ്യ നായരുടെ ഭരതനാട്യം, ഡോ.നീന പ്രസാദിന്റെ മോഹിനിയാട്ടം, ശ്രീലക്ഷ്മി ഗോവർദ്ധന്റെ കുച്ചിപ്പുടി, ചിത്ര സുബ്രഹ്മണ്യന്റെ വീണക്കച്ചേരി, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രഭാഷണം, കഥകളി, പടയണി, പൂരംകളി, നാടകം, മാജിക് ഷോ തുടങ്ങി വിവിധ പരിപാടികൾ ഒരു മാസവും അരങ്ങേറും. ഡിസംബർ ഒന്നിന് നടക്കുന്ന രജതജൂബിലി ഉദ്ഘാടന ചടങ്ങിൽ വിശിഷ്‌ടാതിഥികൾ പങ്കെടുക്കും.
*കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം
സ്വാതന്ത്ര്യത്തിന്റെ സുവർണ ജയന്തിയാഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ രജതജൂബിലി വർഷമാണിത്. ഡിസംബർ 10 മുതൽ 19 വരെ നടക്കുന്ന പുസ്തകമേളയിൽ ഇരുനൂറിലേറെ പ്രസാധകർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |