കൊച്ചി: വൃദ്ധജനങ്ങളെ സഹായിക്കാൻ വയോമിത്രം, ഒരു ഫോൺ വിളിച്ചാൽ രാപ്പകൽ ഭേദമന്യേ അരികിലെത്താൻ പൊലീസും ആശ പ്രവർത്തകരും, പ്രായഭേദമന്യേ ആര് അപേക്ഷിച്ചാലും 24 മണിക്കൂറിനകം റേഷൻ കാർഡ്, എണ്ണിയാലൊടുങ്ങാത്ത ജനക്ഷേമപദ്ധതികളും ഓരോന്നിനും വെവ്വേറെ ഡയറക്ടറേറ്റുകളും ഒരുപാട് ഉദ്യോഗസ്ഥരും... ഇതൊക്കെയുണ്ടെങ്കിലും അഷ്ടിക്ക് വകയില്ലാത്ത വൃദ്ധദമ്പതികൾ റേഷൻ കാർഡിനായി കാത്തിരുന്നത് പത്തുമാസം. തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ കക്കാട് മാമല നെടുമാവ് മനയിൽ മാധവൻ നമ്പൂതിരിയും (78), ഭാര്യ പാർവതി അന്തർജനവുമാണ് (78) നീണ്ട കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസം റേഷൻ കാർഡ് കൈപ്പറ്റിയത്. 200 വർഷത്തോളം പഴക്കമുള്ള, ഏത് നിമിഷവും നിലംപൊത്താറായ ഇടിഞ്ഞുപൊളിഞ്ഞ മനയിലാണ് ഇരുവരുടെയും താമസം. വീടിനുചുറ്റും പുല്ലും കാടും വള്ളിപ്പടർപ്പുകളും മൂടി. അടുത്തുചെന്നു നോക്കിയാലെ അതിനുള്ളിലൊരു വീടും രണ്ട് മനുഷ്യജന്മങ്ങളുമുണ്ടെന്ന് പോലും മനസിലാകൂ. മുൻപ് ഒരു പഞ്ചായത്ത് അംഗം പ്രത്യേക താത്പര്യമെടുത്ത് മാധവൻ നമ്പൂതിരിക്ക് കുടുംബക്ഷേമ പെൻഷൻ തരപ്പെടുത്തിക്കൊടുത്തു. റേഷൻ കാർഡ് ഇല്ലാത്തതിനാൽ അന്തർജനത്തിന് പെൻഷൻ കിട്ടിയതുമില്ല. കഴിഞ്ഞ പത്ത് വർഷത്തോളമായി ഈ കുടുംബത്തിന്റെ ഏക വരുമാനം മാധവൻ നമ്പൂതിരിയുടെ പെൻഷൻ മാത്രം. കൊവിഡ് ബാധിച്ച് തീരെ അവശനായ നമ്പൂതിരിക്ക് പുറത്തുപോയി സർക്കാർ ഓഫീസുകൾ കയറിയിറങ്ങാനോ സഹായം അഭ്യർത്ഥിക്കാനോ ശേഷിയില്ല. ദമ്പതികൾക്ക് മക്കളില്ല. ബന്ധുക്കൾ ദൂരദേശങ്ങളിലുമാണ്.
തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരെ കണ്ടെത്താനുള്ള സർവേയിലാണ് ഇല്ലത്തിന്റെ ഇല്ലായ്മകൾ വെളിപ്പെട്ടത്. ഉടൻതന്നെ പഞ്ചായത്ത് അംഗം സജിന സുനിൽ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് റേഷൻ കാർഡിനുള്ള നടപടികൾ വേഗത്തിലാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മെമ്പറുടെ കൈയിൽ റേഷൻ കാർഡ് കിട്ടി. പാർവതി അന്തർജനത്തിന്റെ വാർദ്ധക്യകാല പെൻഷൻ പേപ്പറുകൾകൂടി ശരിയാക്കിയശേഷം കാർഡ് കൈമാറുകയും ചെയ്തു. അപേക്ഷിച്ചാൽ 24 മണിക്കൂറിനകം റേഷൻകാർഡ് കിട്ടുമെന്ന സർക്കാർ പ്രഖ്യാപനത്തിന്റെ പൊള്ളത്തരം വെളിവാകുന്നതുകൂടിയായി ഈ വൃദ്ധദമ്പതികളുടെ ജീവിതാനുഭവം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |