കൊച്ചി: ഡിസംബർ ഒന്നു മുതൽ മിൽമ പാലിന് ആറ് രൂപ വർദ്ധിപ്പിച്ചെങ്കിലും അതിന്റെ ഗുണം ലഭിക്കാതെ ക്ഷീരകർഷകർ. കൊഴുപ്പിനും പോഷകത്തിനും അനുസരിച്ചുള്ള വില മാറ്റമാണ് തിരിച്ചടിയാകുന്നത്. ഇതുമൂലം മുമ്പ് കിട്ടിയിരുന്ന വില പോലും ലഭിക്കുന്നില്ല. മൂന്നു വർഷത്തിനു ശേഷമാണ് സംസ്ഥാനത്ത് പാൽവില വർദ്ധിക്കുന്നത്. കാലത്തീറ്റ വിലയും വരുമാനവും തമ്മിൽ ഒത്തുപോകാതായപ്പോൾ പല ക്ഷീരകർഷകരും രംഗംവിട്ടു. കാലികളെ ഇറച്ചിവിലയ്ക്ക് വിറ്റവരും നിരവധി.
പരിഷ്കരിക്കണം
വിലവർദ്ധനവിന്റെ ഗുണം കർഷകർക്ക് ലഭിക്കണമെങ്കിൽ വില നിർണയ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണം. 9.7 കൊഴുപ്പും 10.4 പോഷകവും ഉള്ള പാലിന് മാത്രമേ ഇപ്പോഴത്തെ ഉയർന്ന വിലയായ 58.60 രൂപ കിട്ടുകയുള്ളൂ. അടിസ്ഥാന വിലയായ 37.21 രൂപ കിട്ടണമെങ്കിൽ തന്നെ 4.8, 7.2 എന്ന കണക്കിൽ കൊഴുപ്പും പോഷകവും വേണം. പശുവിന്റെ ഇനം, പാല് ഉത്പാദനത്തിലെ മാറ്റം, കാലാവസ്ഥ എന്നീ ഘടകങ്ങൾകൊണ്ട് കൊഴുപ്പിലും പോഷകത്തിലും മാറ്രം വരും. നിലവിലെ സാഹചര്യത്തിൽ ലിറ്ററിന് 48- 56 രൂപ വില ലഭിച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ. 49- 51 രൂപ വരെ ഒരു ലിറ്റർ പാലിന് ചെലവാകുന്നുണ്ട്.
മരുന്നിന് സബ്സിഡി
പശുക്കൾക്ക് നൽകുന്ന മരുന്നിന് സബ്സിഡി ആവശ്യമാണെന്ന് ക്ഷീരകർഷകർ പറയുന്നു. പ്രതിമാസം വെറ്ററിനറി മരുന്നുകൾക്ക് മാത്രം 5000- 10000 രൂപ വരെ ചെലവ് വരും. ചെറുകിട കർഷകർക്ക് ഇത് താങ്ങാനാവില്ല.
ചെലവ്
കാലിത്തീറ്റ- 1450 രൂപ
പുല്ല്- 110 രൂപ
വില എത്ര വർദ്ധിപ്പിച്ചാലും അനുബന്ധ ചെലവുകൾക്ക് നിയന്ത്രണം വരുത്തിയാൽ മാത്രമേ കർഷകർക്ക് അതിന്റെ ലാഭം ലഭിക്കൂ. പശുവിന്റെ ആരോഗ്യം, ഭക്ഷണം, പ്രത്യുത്പാദന കുത്തിവയ്പ് എന്നിവയെല്ലാം ചെലവേറിയതാണ്. ഇവയ്ക്കെല്ലാം നിരക്ക് കൂട്ടിയിട്ട് പാൽ വില കൂട്ടുന്നത് കർഷകർക്ക് ഗുണകരമല്ല.
ഒ.പി. മോഹനദാസ്
ക്ഷീരകർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |