കൊച്ചി: ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചനിടെ സംഘർഷം. ഡി.സി.സി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് ജനറൽ ആശുപത്രിക്ക് സമീപമാണ് പൊലീസ് തടഞ്ഞത്. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
ഹൈബി ഈഡൻ എം.പി മാർച്ച് ഉദ്ഘാടനം ചെയ്തു.
നഗരത്തിലെ റോഡുകൾ പോലും ലഹരി മാഫിയയുടെ പിടിയിലായെന്ന് ഹൈബി പറഞ്ഞു. കൊലപാതക കേസുകൾ ഉൾപ്പെടെയുള്ള അനിഷ്ട സംഭവങ്ങൾ പെരുകുമ്പോഴും പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നു. പൊലീസ് പട്രോളിംഗ് കുറഞ്ഞതോടെ വിദ്യാർത്ഥികൾക്ക് ലഹരി എത്തിക്കുന്ന സംഘങ്ങൾ വരെ സജീവമായി. ലഹരി മാഫിയയുടെ ആസ്ഥാനമായി മാറിയ കൊച്ചിയിൽ ഗുണ്ടകളെ ഭയന്ന് പകൽ പോലും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. നിഷ്‌ക്രിയമായ പൊലീസിനൊപ്പം ലഹരി മാഫിയയ്ക്ക് നിശബ്ദ പിന്തുണ നൽകുന്ന എക്‌സൈസ് വകുപ്പും സർക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മയുടെ തെളിവാണ്. പൊതുജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ആർജവം പൊലീസിനുണ്ടാകണമെന്നും ഹൈബി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ വി.പി. സജീന്ദ്രൻ, വി.ജെ. പൗലോസ്, ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |