കൊച്ചി: 112ൽ വിളിക്കുന്നവർക്ക് ഒരു പ്രതീക്ഷയാണ്, അത്യാപത്തിൽ സഹായിക്കാൻ പൊലീസ് ചീറിപ്പാഞ്ഞെത്തുമെന്ന്. എന്നാൽ ഓരോ ഫോൺ കാൾ വരുമ്പോഴും കൊച്ചി സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരുടെയുള്ളിൽ തീയാണ്. ഏത് ജീപ്പ് പറഞ്ഞുവിടുമെന്നതാണ് പ്രശ്നം ! ഇന്ധനകുടിശിക മൂലം അംഗീകൃത പമ്പുകളൊന്നും ഡീസൽ നൽകാത്തതിനാൽ 26ലധികം ജീപ്പുകളാണ് ജില്ലാ ക്യാമ്പ് ഓഫീസിൽ ഒതിക്കിയിട്ടിരിക്കുന്നത്. ഇതിൽ കൺട്രോൾ റൂമിന്റെ വാഹനവും സ്റ്റേഷനുകളുടെ ജീപ്പുകളുമുണ്ട്. ഇന്ധനപ്രതിസന്ധിമൂലം രാത്രികാല പട്രോളിംഗും വെട്ടിക്കുറച്ചിരിക്കുകയാണ്.
ഒരു ജീപ്പിന് പ്രതിമാസം 200 ലിറ്രർ ഡീസലാണ് വേണ്ടത്. കട്ടപ്പുറത്തിരിക്കുന്ന ജീപ്പുകളെല്ലാം നിരത്തിലിറങ്ങാൻ തന്നെവേണം 4,91,868 രൂപ. ഡീസലടിച്ച ശേഷം ബില്ല് മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗത്ത് കൈമാറി. ഇത് പാസാക്കി കമ്മിഷണറേറ്റിൽ നൽകുകയാണ് ആദ്യഘട്ടം. ബില്ല് തിരുവനന്തപുരത്ത് അയച്ച് പാസായി തിരികെവന്നാൽ മാത്രമേ പണം നൽകാനാകൂ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പൊലീസ് ആസ്ഥാനത്തും സ്ഥിതി മോശമായതിനാൽ ബില്ല് മാറിയെത്തുന്നതടക്കം കാലതാമസമുണ്ട്. എം.ജി റോഡിലേതടക്കം മൂന്നു പെട്രോൾ പമ്പുകളിൽ നിന്നാണ് ഡീസൽ നിറച്ചിരുന്നത്. കടം വീട്ടാതെ ഇന്ധനം നൽകില്ലെന്ന് ഇവർ തീർത്തുപറഞ്ഞതോടെയാണ് പൊലീസ് വെട്ടിലായത്.
വേണം 55ലക്ഷം
കൊച്ചി സിറ്റി പൊലീസിന്റെ ഇന്ധന കുടിശിക വീട്ടണമെങ്കിൽ ചുരുങ്ങിയത് 55 ലക്ഷം രൂപയെങ്കിലും വേണം. ഇതിനായി അപേക്ഷിച്ചെങ്കിലും സർക്കാർ ഒരുരൂപ പോലും നൽകിയിട്ടില്ല. അതാത് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ അഭ്യർത്ഥനമാനിച്ചാണ് പല പമ്പുകളും ഇപ്പോൾ ഇന്ധനം നൽകുന്നത്. എസ്കോർട്ട് വാഹനങ്ങൾക്ക് പുറത്തെ പമ്പുകളിൽ നിന്ന് പണം നൽകി ഇന്ധനം നിറയ്ക്കും. ഇപ്പോൾ ബൈക്കിലും മറ്റുമാണ് പോക്കുംവരും. മന്ത്രിമാർക്കും കോർപ്പറേഷൻ അദ്ധ്യക്ഷൻമാർക്കും ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾ വാങ്ങാൻ കോടിക്കണക്കിന് രൂപ ഖജനാവിൽ നിന്ന് നീക്കിവയ്ക്കുമ്പോഴാണ് കൊച്ചി സിറ്റിപൊലീസിന് ഈ ഗതി.
ആകെ ഒരുജീപ്പ്, ഇപ്പോൾ അതുമില്ല
സിറ്റി പൊലീസിലെ വനിതാ സ്റ്റേഷനിലെയും ജീപ്പ് ഇന്ധനപ്രതിസന്ധിയെ തുടർന്ന് ഷെഡിലാണ്. ഈ ജീപ്പാണ് സിറ്റി പരിധിയിലെ എല്ലാ സ്റ്റേഷനുകളിലെയും സ്ത്രീകൾ പ്രതികളാകുന്ന കേസുകൾക്കായി പായുന്നത്. നിലവിലെ സാഹചര്യത്തിൽ മറ്റ് സ്റ്റേഷനുകളിലെ ജീപ്പ് ഇവിടേയ്ക്ക് താത്കാലികമായി മാറ്റിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്. എന്തിന് ഒരു അപകടമുണ്ടായാൽ വാഹനം റോഡിൽ നിന്ന് നീക്കാനും വർക്ക്ഷോപ്പിൽ എത്തിക്കാനും ഉപയോഗിക്കുന്ന പൊലീസിന്റെ റിക്കവറി വാനുകളും കട്ടപ്പുറത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |