കൊച്ചി: വിവിധ മേഖലകളിൽ ഡെങ്കുപ്പനി വ്യാപകമായതിനു പിന്നാലെ വീണ്ടും കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതിന്റെ ഞെട്ടലിലാണ് ജില്ല. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഡെങ്കിപ്പനിയും വൈറൽ പനിയും ജില്ലയിൽ വ്യാപകമാണ്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചത്.
നൂറുകണക്കിനാളുകളാണ് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സ തേടിയെത്തിയത്. ചൊവ്വാഴ്ച 28 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വൈറൽ പനിയും വ്യാപകമായുണ്ട്. ഒറ്റപ്പെട്ടതെങ്കിലും എലിപ്പനിയുടെ സാന്നിദ്ധ്യവുമുണ്ട്.
ഇതിനിടെയാണ് കൊവിഡ് പരിശോധനകളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായത്. ജില്ലയിലെ സ്വകാര്യ ലാബുകളിൽ ഉൾപ്പെടെ കൊവിഡ് പരിശോധനയുടെ എണ്ണം ഉയർന്നു. 50ലേറെപ്പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനയ്‌ക്കെത്തിയതെന്ന് നഗരത്തിലെ സ്വകാര്യ ലാബ് അധികൃതർ പറഞ്ഞു.
കഴിഞ്ഞ മാസം അവസാനമാണ് കൊവിഡ് പരിശോധന വീണ്ടും സജീവമായത്.എങ്കിലും കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കുറവാണെന്ന് ലാബുകൾ പറയുന്നു.
രോഗം റിപ്പോർട്ട് ചെയ്യുന്നില്ല
കൊവിഡ് പരിശോധനകൾ നിറുത്താൻ ഉത്തരവില്ലായിരുന്നെങ്കിലും പരിശോധനാഫലം രേഖപ്പെടുത്തുന്നത് താത്കാലികമായി അവസാനിപ്പിച്ചിരുന്നു. കൊവിഡ് പരിശോധനയ്ക്ക് ആളുകൾ എത്തിയിട്ടുണ്ടെങ്കിലും കണക്കുകൾ കൃത്യമായി രേഖപ്പടുത്തിയിട്ടില്ലെന്നതും ആശങ്കയേറ്റുന്നു. സ്വയം പരിശോധനാ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനാൽ കൊവിഡ് രോഗികളുടെ എണ്ണം പുറത്തു വരുന്നില്ല.
പ്രതിരോധമില്ല
കൊവിഡ് രൂക്ഷമായിരുന്ന സമയത്ത് സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ, ഐസൊലേഷൻ തുടങ്ങിയ പ്രതിരോധ മാർഗങ്ങളുണ്ടായിരുന്നെങ്കിലും രോഗികളുടെ എണ്ണം കുറഞ്ഞതോടെ ഇവയെല്ലാം കാറ്റിൽപ്പറന്നു.
മട്ടാഞ്ചേരി വടക്കേ ചെറളായി സ്വദേശി ദിനേശ് ഷേണായി (53) യാണ് കൊവിഡ് രോഗബാധിതനായി കഴിഞ്ഞ ദിവസം മരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് നൽകാതെ നഗരസഭ പൊതുശ്മശാനത്തിൽ കൊവിഡ് മാനദണ്ഡങ്ങളോടെ സംസ്‌കരിക്കുകയായിരുന്നു.
കൊവിഡ് പരിശോധന അവസാനിപ്പിക്കാൻ നിർദേശമില്ല. ഇപ്പോഴും തുടരുന്നുണ്ട്
ജില്ലാ ആരോഗ്യ വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |