കൊച്ചി: കുളിമുറിയിൽ പെൻകാമറ വച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ കേസിൽ പിടിയിലായ ഐ.ടി വിദഗ്ദ്ധൻ
കോന്തുരുത്തി സ്വദേശി സനൽ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. രണ്ട് ലാപ്‌ടോപ്പ്, രണ്ട് മൊബൈൽ, ഏതാനും മെമ്മറി കാർഡ് എന്നിവയാണ് കസ്റ്റഡിയിലെടുത്തത്. മെമ്മറി കാർഡ് പ്രാഥമികമായി പരിശോധിച്ചെങ്കിലും ശൂന്യമായിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.
സനലിനെ ഇന്നലെ സൗത്ത് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുക്കും. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഭാര്യയോടൊപ്പം സൗഹൃദ സന്ദർശനത്തിനെത്തിയ വീട്ടിലെ കിടപ്പു മുറിയോട് ചേർന്നുള്ള കുളിമുറിയിലാണ് സനൽ രഹസ്യ കാമറ ഒളിപ്പിച്ചത്. തിരിച്ചുപോയ സനൽ കുറച്ചു കഴിഞ്ഞ് തിരിച്ചെത്തി. ഇതിനിടയിലാണ് യുവതി കുളിമുറിയിൽ സംശയകരമായി പേന കണ്ടത്. പേന തന്റേതാണെന്നും അബദ്ധത്തിൽ കുളിമുറിയിൽ മറന്നു വച്ചതാണെന്നും പറഞ്ഞ് തിരികെ വാങ്ങാൻ സനൽ ശ്രമിച്ചു. പേനയിൽ ഒരു നീല ലൈറ്റ് തെളിഞ്ഞ് ശ്രദ്ധയിൽപ്പെട്ട യുവതി പേന തിരികെ കൊടുക്കാതെ പരിശോധിച്ചപ്പോഴാണ് ഒളികാമറയും മെമ്മറി കാർഡും ശ്രദ്ധയിൽപ്പെട്ടത്. മെമ്മറി കാർഡ് പരിശോധിച്ചപ്പോൾ സനൽ കാമറ ഒളിപ്പിക്കുന്ന ദൃശ്യവും പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളും പതിഞ്ഞതായി കണ്ടെത്തി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |