ആലുവ: ക്രിസ്മസ്, പുതുവത്സര കാർഡുകൾ കൊതിയോടെ കാത്തിരുന്ന പഴയകാലം, ഇന്ന് പഴയതലമുറയുടെ ഓർമകളിൽ ആ നാളുകൾ അവശേഷിക്കുമ്പോൾ മൂന്ന് പതിറ്റാണ്ട് കാലത്തെ ക്രിസ്മസ്, പുതുവത്സര കാർഡുകളുടെ ശേഖരം ഹൃദയത്തോട് ചേർത്ത് സൂക്ഷിക്കുന്ന ഒരാളുണ്ട്. കലൂർ കറുകപ്പിള്ളി നെട്ടെപ്പറമ്പിൽ മജീദിന്റെ മകൾ ശബ്നയാണ് സ്കൂൾ ദിനങ്ങൾ മുതലുള്ള കാർഡുകൾ സൂക്ഷിക്കുന്നത്.
പുല്ലേപ്പടി ദാറുൽഉലും സ്കൂൾ വിദ്യാർത്ഥിയായിരിക്കെ സഹപാഠികളും സുഹൃത്തുക്കളുമെല്ലാം സമ്മാനിച്ച ക്രിസ്മസ് - പുതുവത്സര കാർഡുകൾ ഇപ്പോഴും നിധിപോലെ അലമാരയിൽ സൂക്ഷിക്കുന്നു. 93 മുതൽ തപാലിലും അല്ലാതെയും ജ്യേഷ്ഠസഹോദരി ഫാസിലയ്ക്കും സഹോദരൻ പരേതനായ മനാഫിനുമെല്ലാം ലഭിച്ച ആശംസ കാർഡുകളെല്ലാം ശബ്നയുടെ ശേഖരത്തിലുണ്ട്.
150ഓളം കാർഡുകളും കത്തുകളുമുണ്ട് ശേഖരത്തിൽ. കലൂരിലെ വീട്ടിൽ നിന്നും വിവാഹം കഴിച്ചയച്ച ചേരാനല്ലൂരിലേക്ക് പോയപ്പോൾ സ്വർണമടങ്ങിയ ബാഗിൽ കാർഡുകളും കൊണ്ടുപോയി. പിന്നീട് 12 വാടക വീടുകളിൽ മാറി താമസിച്ചിട്ടും കാർഡുകളൊന്നും നഷ്ടപ്പെടുത്തിയില്ല.
നവമാദ്ധ്യമങ്ങളിലൂടെ ആശംസകൾ കൈമാറുമ്പോൾ ആ ഒരു നിമിഷം മാത്രമാണ് അവരെ നാം ഓർക്കുകയെന്നും പഴയ കാർഡുകൾ എല്ലാ കാലത്തും സുഹൃത്തുക്കളെ ഓർക്കാൻ വഴിയൊരുക്കുമെന്നും ശബ്ന പറയുന്നു. അടുത്തിടെ നടന്ന പൂർവ വിദ്യാർത്ഥി കൂട്ടായ്മകളെ തുടർന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പഴയ കൂട്ടുകാരെ കണ്ടുമുട്ടിയപ്പോൾ, അവർ നൽകിയ പഴയ ആശംസ കാർഡുകൾ ശബ്ന വാട്സ് ആപ്പിൽ കൈമാറിയത് പലർക്കും അത്ഭുതകരമായ അനുഭവമായിരുന്നു.
.....................................
പഴയ കാർഡുകൾ കണ്ട് എല്ലാവർക്കും വലിയ സന്തോഷമായി.
പലരും നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ച് സന്തോഷം പങ്കിട്ടു.
ശബ്ന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |