കൊച്ചി: രാജേന്ദ്രമൈതാനം അറ്റകുറ്റപ്പണി പൂർത്തിയാക്കി മാർച്ചോടെ തുറക്കും. ജനങ്ങൾക്ക് ഇരിക്കാനും പൊതുപരിപാടികളും യോഗങ്ങളും സംഘടിപ്പിക്കാനും കഴിയുന്ന രീതിയിൽ പഴയ പ്രൗഡിയോടെ ആയിരിക്കും നവീകരണം. സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) ഫണ്ട് ഉപയോഗിച്ചാണ് ജി.സി.ഡി.എ ജോലികൾ പൂർത്തിയാക്കുക. മൂന്ന് വർഷത്തിലേറെയായി മൈതാനം അടച്ചിട്ടിരിക്കുകയാണ്.
മൈതാനത്തെ ലേസർ ഷോ ഉപകരണങ്ങൾ വിജിലൻസ് ഉടൻ കസ്റ്റഡിയിലെടുക്കും. കോൺഗ്രസ് നേതാവ് എൻ .വേണുഗോപാൽ ജി.സി.ഡി.എ ചെയർമാനായിരിക്കെയാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ നടപടികളിലുള്ള അഴിമതിയെത്തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി കേസ് എടുത്തിരുന്നു.
ഗാന്ധിനഗർ, പനമ്പിള്ളി നഗർ, ശാസ്ത്രി നഗർ എന്നിവിടങ്ങളിൽ സി.എസ്.എം.എൽ ഫണ്ട് ഉപയോഗിച്ച് ജി.സി.ഡി.എ ഒമ്പത് പാർക്കുകൾ നിർമ്മിക്കും. നഗരത്തിൽ തുറന്ന ഇടങ്ങൾ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പാർക്കുകൾ തയ്യാറാക്കുന്നത്. വൃത്തിയായി സൂക്ഷിക്കാനും ക്രമീകരണമുണ്ടാക്കും. മൂന്ന് മാസത്തിനുള്ളിൽ നടപടി പൂർത്തിയാക്കും. മട്ടാഞ്ചേരി ബി.ഒ.ടി പാലം അറ്റകുറ്റപ്പണിയുടെ ടെൻഡർ നടപടി പൂർത്തിയായി. ഉടൻ പണി പൂർത്തിയാക്കും.
മറൈൻഡ്രൈവിലെ ടോയ്‌ലെറ്റ് കോംപ്ലക്‌സ് നിർമാണം ആരംഭിച്ചു. നടപ്പാതയിൽനിന്ന് നേരിട്ട് പ്രവേശിക്കാൻ കഴിയുന്നതരത്തിലാണ് നിർമ്മാണം. കലൂർ–കടവന്ത്ര റോഡിന്റെ നടപ്പാത നവീകരണം, ടാറിംഗ് എന്നിവ പുരോഗമിക്കുകയാണ്. നടപ്പാത കെ.എം.ആർഎല്ലിന്റെ സഹായത്തോടെയാണ് നവീകരിക്കുന്നത്.
* കെടുകാര്യസ്ഥതയുടെ ഷോ
രാഷ്ട്രീയ സമ്മേളനങ്ങളുടെയും സാംസ്‌കാരിക കൂട്ടായ്മകളുടെയും വേദിയായിരുന്ന രാജേന്ദ്രമൈതാനത്ത് ലേസർഷോ സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത് എൻ.വേണുഗോപാലിന്റെ ഭരണകാലത്താണ്. നാലുകോടി രൂപ ഇതിനായി ചെലവഴിച്ചു. ബംഗളരു കേന്ദ്രമായി പ്രവർത്തിക്കുന്ന ലേസർടെക് എന്ന കമ്പനിയെ ചുമതലയും ഏല്പിച്ചു. അഞ്ചു വർഷമായിരുന്നു കരാർ കാലാവധി. നിത്യേന അരലക്ഷം രൂപയാണ് വരുമാനം പ്രതീക്ഷിച്ചത്. 3000 രൂപയായിരുന്നു ദൈനംദിന പ്രവർത്തനചെലവ്. എന്നാൽ വൻ സാമ്പത്തിക ബാദ്ധ്യതയായതോടെ ഒന്നരവർഷത്തിനുള്ളിൽ പ്രദർശനം പൂട്ടിക്കെട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |