കൊച്ചി: വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി മുളവുകാട് ചുങ്കത്തുവീട്ടിൽ സുരേഷ് ഒടുവിൽ പൊലീസ് പിടിയിലായി. മദ്യം വാങ്ങാൻ നഗരമദ്ധ്യത്തിലെ ബിവറേജസ് ഷോപ്പിലെത്തിയ സുരേഷിനെ വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം പിടികൂടുകയായിരുന്നു. സംഭവശേഷം കേരളം വിട്ട പ്രതി അടുത്തിടെ എറണാകുളത്ത് തിരിച്ചെത്തിയിരുന്നു. ഇയാൾ മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയാണ്.
ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഇയാളെക്കുറിച്ച് ഒരു തുമ്പ് പോലും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് മദ്യലഹരിയിൽ സുരേഷിനെ എറണാകുളത്ത് കണ്ടതായി വിവരം ലഭിച്ചത്.
എറണാകുളം ടൗൺഹാളിന് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സുരേഷ് സുഹൃത്ത് കൊല്ലം നീണ്ടകര മേരിലാൻഡിൽ എഡിസണെ (35) കൊലപ്പെടുത്തിയത്. മദ്യലഹരിയിലായ സുരേഷിനെ സെൻട്രൽ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. വിശദമായി ചോദ്യംചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല.
ഡിസംബറിൽ പൊന്നാരിമംഗലം ടോൾ പ്ലാസയ്ക്ക് സമീപം ഒറ്റയ്ക്ക് താമസിച്ച വീട്ടമ്മയെ തലയ്ക്കടിച്ച് പരിക്കേൽപിച്ച് പണവും സ്വർണവും കവർന്ന കേസിൽ ജയിലിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയായിരുന്നു അടുത്ത കൊലപാതകം.
അഗസ്റ്റ് മൂന്നിന് രാത്രി ഒമ്പതിന് എറണാകുളം നോർത്ത് പാലത്തിനു സമീപമായിരുന്നു സംഭവം. എറണാകുളം നോർത്തിലെ ആനന്ദ് ബിഹാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇരുവരും. അപരിചിതരായ ഇരുവരും തമ്മിൽ ഭക്ഷണം കഴിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാവുകയും പ്രതി കൈയിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് എഡിസന്റെ കഴുത്തിൽ കുത്തുകയുമായിരുന്നു. കുത്തേറ്റ എഡിസൺ ഹോട്ടലിന് പുറത്തേക്കിറങ്ങിയെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |