കൊച്ചി: റോഡിന് കുറുകെ താഴ്ന്നുകിടന്ന കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികരായ ദമ്പതികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ വടിയെടുത്തതോടെ, നഗരത്തിലെ അനധികൃത കേബിളുകൾ നീക്കിത്തുടങ്ങി. കെ.എസ്.ഇ.ബിയും കൊച്ചിൻ കോർപ്പറേഷനും നേരിട്ടാണ് കേബിൾ നീക്കലിന് നേതൃത്വം നൽകുന്നത്. പൊട്ടിക്കിടക്കുന്നതും താഴ്ന്നുകിടക്കുന്നതുമായ കേബിളുകൾ ഉദ്യോഗസ്ഥരെത്തും മുമ്പ് കേബിൾ ജീവനക്കാരെത്തി മാറ്രുന്നുമുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കളക്ടറുടെ ഔദ്യോഗിക വസതിക്ക് വിളിപ്പാടകലെ ലായം റോഡിലാണ് ബൈക്ക് യാത്രികനായ കാരിക്കാമുറി സ്വദേശി സാബു കേബിളിൽ കുരുങ്ങിവീണത്. ഒപ്പമുണ്ടായിരുന്ന ഭാര്യ സിന്ധുവും സാബുവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിന് ഇടയാക്കിയ കേബിളാണ് ആദ്യം നീക്കിയത്. രാവിലെ പത്തോടെ കേബിൾ ജീവനക്കാരെത്തിയാണ് ഇവ അഴിച്ചുമാറ്രിയത്. നഗരത്തിന്റെ പലയിടത്തും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കേബിളുകൾ മുറിച്ചുനീക്കിവരികയാണ്. ഈ നടപടികൾ ഇന്നും നാളെയുമായി തുടരും. കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളിൽ അനുവാദമില്ലാതെ പല സ്ഥാപനങ്ങളും കേബിൾ സ്ഥാപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കേബിളുകൾ ടാഗ് ചെയ്യണമെന്ന നിർദേശം കമ്പനികൾ പൂർണമായി പാലിച്ചിട്ടില്ല.
മാറ്രാതെ പഴഞ്ചൻ കേബിളുകൾ
നഗരത്തിലെ തിരക്കേറിയ റോഡുകളിൽ താഴ്ന്നുകിടക്കുന്ന കേബിളുകൾ ഗതാഗതത്തെയും കാൽനടക്കാരെയും കുരുക്കിലാക്കുകയാണ്. വലിയ ലോറികൾ വരുമ്പോൾ അതിൽ കുരുങ്ങി പൊട്ടിവീഴുന്ന കേബിളുകളും അപകടം വിതയ്ക്കുന്നുണ്ട്. ജംഗ്ഷനുകളിൽ കെട്ടുകളായി താഴ്ന്നുകിടക്കുന്ന കേബിൾ വയറുകൾ ഉയരംകൂടിയ വാഹനങ്ങളുടെ ഗതാഗതവും തടസപ്പെടുത്തുന്നു. കേബിളുകൾ പൊട്ടിയാൽ നീക്കി പുതിയത് സ്ഥാപിക്കണമെന്നാണ് ചട്ടം. എന്നാൽ ഇതൊന്നും കൊച്ചിയിൽ നടപ്പില്ല. നെറ്റ്‌വർക്ക് ഫൈബർ സംവിധാനത്തിലേക്ക് മാറിയെങ്കിലും ഒന്നരപ്പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച കോപ്പർ കേബിളുകൾ ഇപ്പോഴും കൊച്ചിയെ ചുറ്രിവരിഞ്ഞുകിടക്കുകയാണ്. കോപ്പർ കേബിളുകൾ മാറ്റാൻ കമ്പനികൾ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
മുമ്പേ മാറ്റിയിരുന്നെങ്കിൽ
മാസങ്ങൾക്ക് മുമ്പാണ് ബൈക്ക് യാത്രികൻ കാക്കനാട് സ്വദേശി അലൻ കേബിൾ കുടുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചത്. ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ വിഷയത്തിൽ ഇടപെട്ടു. രൂക്ഷ വിമർശനമാണ് അന്ന് ഉയർന്നത്. അപകടക്കെണികളായ കേബിളുകൾ അറുത്തുമാറ്റാനും കയറ്റിക്കെട്ടാനും വിവിധ വകുപ്പുകൾ ഉത്സാഹിച്ചു. എന്നാൽ മാസങ്ങൾ പിന്നിട്ടതോടെ എല്ലാം പഴയപടിയായി. കേബിളുകളെല്ലാം ഇങ്ങനെ തൂങ്ങിയാടാൻ തുടങ്ങി. അപകടങ്ങളും പതിവായി. അന്ന് ആരംഭിച്ച നടപടി തുടർന്നിരുന്നെങ്കിൽ ഇപ്പോൾ ബൈക്ക് യാത്രികൻ അപകടത്തിൽപ്പെടുമായിരുന്നോയെന്നാണ് നഗരവാസികൾ ചോദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |