കൊച്ചി: എറണാകുളം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ് പുന:സ്ഥാപിച്ചു. 20 വർഷത്തിലേറെ പഴക്കമുണ്ടായിരുന്ന ലിഫ്റ്റിന് പകരം ആധുനിക ലിഫ്റ്റ് ഇന്നലെ മുതൽ പ്രവർത്തനസജ്ജമായി. 27 പേർക്ക് കയറാം. ഇതോടെ ആശുപത്രിയിലെ ലിഫ്റ്റുകളുടെ എണ്ണം അഞ്ചായി .
പൊള്ളലേറ്റ രോഗിയെ ലിഫ്റ്റില്ലാത്തതിനാൽ മൂന്നാം നിലയിലെ അത്യാഹിത വാർഡിലേക്ക് ആളുകൾ ചുമന്നുകൊണ്ടുപോകുന്നതിന്റെയും ഇതേ രോഗിയുടെ മൃതദേഹം ചുമലിലെടുത്ത് തിരിച്ചിറക്കുന്നതിന്റെയും ദൃശ്യങ്ങൾ കഴിഞ്ഞ ആഴ്ച ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു.
അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിന്റെ പണി ഒക്‌ടോബർ 12 ന് ആരംഭിച്ചതായി മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ പറഞ്ഞു.
പണി പൂർത്തീകരിച്ചതായി പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കഴിഞ്ഞ 23 ന് കത്ത് നൽകി. ലിഫ്റ്റ് പരിശോധിക്കണമെന്ന് പ്രിൻസിപ്പൽ അന്നുതന്നെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന് നിർദ്ദേശവും നൽകി.
മൂന്ന് മാസത്തിലേറെ വേണ്ടി വരുമായിരുന്ന പണികൾ മെഡിക്കൽ കോളേജും പി.ഡബ്ല്യു.ഡിയും സംയുക്തമായി രണ്ടു മാസം കൊണ്ട് പൂർത്തിയാക്കി.
പൊള്ളൽ വിഭാഗത്തിലേക്കുള്ള പ്രധാന കവാടമായ ഈ ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചിട്ടും പൊള്ളൽ വിഭാഗം സുഗമമായി പ്രവർത്തിച്ചു. പതിനെട്ട് രോഗികളെ ഈ കാലയളവിൽ ചികിത്സിച്ചു.
പുതിയ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ അനുമതി മാത്രം ആവശ്യമായ സന്ദർഭത്തിൽ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ് തകരാറാണ് എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച് മെഡിക്കൽ കോളേജിനെ താറടിച്ചു കാണിക്കാൻ നടത്തിയ ശ്രമങ്ങളിൽ സൂപ്രണ്ട് പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |